
അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകണം- മുഖ്യമന്ത്രി പിണറായി വിജയൻ
- പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് 2026 ലെ ആദ്യവാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങൾ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികൾക്ക് പുതിയ ഉത്തരവാദിത്വങ്ങളായി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് 2026 ലെ ആദ്യവാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. അതിദാരിദ്ര്യമുക്തരാവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൂക്ഷ്‌മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും വ്യക്തമാക്കി. ആരോഗ്യകരമായ മത്സര ബുദ്ധിയോടെ തദ്ദേശ സ്ഥാപനങ്ങൾ ഇത് ഏറ്റെടുക്കണം. നാടിനെ മാലിന്യമുക്തമാക്കാനുള്ള ചുമതല ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും എന്ന വേർതിരിവ് തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ല എന്നും, എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും, കഴിഞ്ഞ പുതുവർഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് കരകയറി വന്ന സമയമാണ് എന്നും, ഈ വർഷം അവരെ ചേർത്തുപിടിച്ച ചരിതാർഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടൗൺഷിപ് നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. കാലവർഷം കനത്തത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ വീടുകൾ കൈമാറും. 2026 ഭവനം ഇല്ലായ്മയെ മറികടക്കാനുള്ള വർഷമാണ്. ലോകത്ത് അഞ്ചിൽ ഒരാൾക്ക് കിടപ്പാടം ഇല്ലെന്നാണ് കണക്ക്.
