
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു
- മൂന്ന് പേർക്ക് പരിക്കേറ്റു.
അബുദാബി: അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തിൽ തിരിച്ചറിയപ്പെടാത്ത രണ്ട് വ്യക്തികൾ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് അടിയന്തര സേവന വിഭാഗങ്ങൾ ഉടൻ തന്നെ എത്തിച്ചേരുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. നിലവിൽ സുരക്ഷാ ഏജൻസികൾ പ്രദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
