
ഇന്ന് ചിങ്ങം ഒന്ന് കൊല്ലവർഷത്തിൽ പുതിയ നൂറ്റാണ്ട് പിറന്നു
- കൊല്ലത്ത് നിന്നാണ് ഈ മലയാള കലണ്ടർ ആദ്യമായി ഉപയോഗിച്ചു വന്നത് അതിനാലാണ് ഈ കാലഗണന രീതിക്ക് ഈ പേര് വന്നതെന്നാണ് കരുതിപ്പാേരുന്നത്
കോഴിക്കാേട്: കൊല്ലവർഷത്തിൽ പുതിയ നൂറ്റാണ്ട് പിറന്നു. 1200-ാം വർഷത്തിലേക്കാണ് ചുവട് വെച്ചത്. മലയാളത്തിൻ്റെ സ്വന്തം കലണ്ടർ പിറവിയെടുത്തിട്ട് 1199 – വർഷം പൂർത്തിയായി. എഡി 825- ആഗസ്ത് 25- മുതലാണ് കൊല്ലം വർഷം കണക്കാക്കി തുടങ്ങിയത്. കൊല്ലത്ത് നിന്നാണ് ഈ മലയാള കലണ്ടർ ആദ്യമായി ഉപയോഗിച്ചു വന്നത് അതിനാലാണ് ഈ കാലഗണന രീതിക്ക് ഈ പേര് വന്നതെന്നാണ് കരുതിപ്പാേരുന്നത്. കൊല്ലവർഷം ആരംഭിച്ചതാരെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
തദ്ദേശീയമായി ആരംഭിച്ച കൊല്ലവർഷത്തിന് പിന്നീട് പ്രചാരം സിദ്ധിച്ചതാണെന്നും തുറമുഖ നഗരമായ കൊല്ലത്തിൻ്റെ വളർച്ച ഈ കലണ്ടർ സമ്പ്രദായത്തിന് മറ്റ് രാജ്യങ്ങളിൽകൂടി പ്രചാരമുണ്ടാക്കിയെന്നും വാദമുണ്ട്. കൊല്ലത്തിനും വർഷത്തിനും ഒരേ അർഥമായതിനാൽ കൊല്ലമെന്നത് ദേശനാമമാണെന്ന് അനുമാനിക്കാം. ഇന്ന് ഔദ്യോഗികമായി ക്രിസ്തുവർഷം അടിസ്ഥാനമാക്കിയുള്ള കലണ്ടർ സമ്പ്രദായമാണ് ലോകമാകമാനം ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിൻ്റെ കാർഷിക മേഖലയിൽ ഇന്നും കാലഗണനക്ക് സൂര്യനെ അടിസ്ഥാനപ്പെടുത്തിയുള്ള കൊല്ലവർഷം തന്നെയാണ് ഉപയോഗിക്കുന്നത്. ഞാറ്റുവേലപ്പകർച്ച മറ്റ് കലണ്ടറുകളിലൊന്നുമില്ലല്ലാേ?