
കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ
- വയനാടിനായി കോൺഗ്രസ് പിരിച്ച പണത്തെ ചൊല്ലിയുള്ള വിവാദം ചർച്ചയാക്കാനും ഇടതിന്റെ നീക്കം തുടരുന്നു.
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രം.അവസാനഘട്ടത്തിലും വികസന നേട്ടത്തിലൂന്നി പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ്. വയനാടിനായി കോൺഗ്രസ് പിരിച്ച പണത്തെ ചൊല്ലിയുള്ള വിവാദം ചർച്ചയാക്കാനും ഇടതിന്റെ നീക്കം തുടരുന്നു. കണ്ണൂരിലെ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തു വൈകീട് നാല് മണിക്കാണ് ഖർഗെ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. കർണാടക മന്ത്രിമാരായ പ്രീയങ്ക ഖാർഗെ, കെ ജെ ജോർജ് എന്നിവരും യോഗത്തിൽ പങ്കെടുക്കും

. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ സ്ഥാനാർഥികൾക്ക് വോട്ട് തേടിക്കൊണ്ടാണ് യോഗം.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും ഇന്ന് എൻഡിഎക്കായി കേരളത്തിൽ പ്രചാരണത്തിന് എത്തും. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൃശൂരിലും പാലക്കാടും എത്തുന്ന നിർമല സീതാരാമൻ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടിയും ഇന്ന് വോട്ട് ചോദിക്കും.
