
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
- ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്
ന്യൂഡൽഹി: കോവിഡ് വാക്സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവാക്സിൻ എടുത്ത 926 പേരെയാണ് പഠന വിധേയമാക്കിയത്. ഇവരെ ഒരുവർഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരിൽ 50 ശതമാനം പേർക്കും അണുബാധയുണ്ടെന്നും, അത് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ കണ്ടെത്തിയതായും പഠനത്തിലുണ്ട്.
വാക്സിൻ എടുത്ത നാലുപേർ മരിച്ചതായും. ഒരാളുടെ മരണം ഹൃദയാഘാതമൂലമാണെന്നും കൂടാതെ ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപ്പോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലൻ ബാർ സിൻഡ്രോം തുടങ്ങിയവയും വാക്‌സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. വാക്സിൻ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.