
ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഔദ്യോഗികമായി പിന്മാറി
- റോയിട്ടേഴ്സ് റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 260 മില്യൺ ഡോളർ കടബാധ്യതയുമായാണ് പിന്മാറ്റം
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഔദ്യോഗികമായി പിന്മാറി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചതിന് ഒരു വർഷത്തിന് ശേഷമാണ് ഈ നടപടി. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയിൽ യുഎസിന്റെ എല്ലാ പങ്കാളിത്തവും അവസാനിച്ചു.ബ്ലൂംബെർഗ്, റോയിട്ടേഴ്സ് റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 260 മില്യൺ ഡോളർ കടബാധ്യതയുമായാണ് പിന്മാറ്റം.യുഎസ് ആരോഗ്യ, മനുഷ്യാവകാശ സേവന വകുപ്പ് (HHS) ലോകാരോഗ്യ സംഘടനയ്ക്കുള്ള എല്ലാ ധനസഹായവും നിർത്തിവെച്ചതായും ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തും, ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും യുഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടന സ്പോൺസർ ചെയ്യുന്ന നേതൃത്വ ബോഡികൾ, സാങ്കേതിക കമ്മിറ്റികൾ, വർക്കിങ് ഗ്രൂപ്പുകൾ എന്നിവയിലെ പങ്കാളിത്തവും യുഎസ് അവസാനിപ്പിച്ചു.

രണ്ടാം ഊഴത്തിൻ്റെ ആദ്യ ദിവസം ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡറിനെ തുടർന്നാണ് പിന്മാറ്റം. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും പരിഷ്കാരങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മോചിതമല്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.പിന്മാറുന്നതിന് മുമ്പ് കടംവീട്ടാൻ ബാധ്യതയുണ്ടെന്ന വാദം യുഎസ് നിഷേധിച്ചു. ഏജൻസിയിൽനിന്ന് പിന്മാറുന്നതിന് മുമ്പ് കുടിശ്ശിക തീർക്കാൻ യുഎസിന് നിയമപരമായ ബാധ്യതയില്ലെന്ന് ഒരു മുതിർന്ന എച്ച്എച്ച്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 1948-ലെ പ്രമേയം ഒരു വർഷത്തെ നോട്ടീസും ഏതെങ്കിലും കുടിശ്ശിക അടയ്ക്കലും നിർബന്ധമാക്കുന്നുണ്ടെങ്കിലും ഇത് യുഎസിന് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
