
വിദ്യാർഥികളുമായി വിനോദയാത്ര പോവുമ്പോൾ ആർടിഒയെ അറിയിക്കണമെന്ന് ഓർമിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
- മുൻവർഷങ്ങളിൽ വിദ്യാർഥികളുമായി ടൂർ പോകുന്ന ബസുകളിൽ എമർജൻസി എക്സിറ്റോ അഗ്‌നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം : സ്‌കൂളിൽനിന്നോ കോളേജിൽനിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാർഥികൾക്കും ഡ്രൈവർക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണിത്.

മുൻവർഷങ്ങളിൽ വിദ്യാർഥികളുമായി ടൂർ പോകുന്ന ബസുകളിൽ എമർജൻസി എക്സിറ്റോ അഗ്‌നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവർമാർക്കോ വിദ്യാർഥികൾക്കോ അറിവുമില്ല. ഇത്തരം ബസുകളിൽ അനധികൃതമായി സ്‌പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഇത് തീപിടിത്തത്തിനും മറ്റുവാഹനങ്ങളുടെ ഡ്രൈവറുടെ ശ്രദ്ധ തിരിയാനും കാരണമാകും. ഇങ്ങനെ അപകടമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്വം അതാത് വിദ്യാഭ്യാസ സ്ഥാപനത്തിനും കോളേജിനുമായിരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
