
ശബരിമല സ്വർണക്കൊള്ളയിൽ വേഗത്തിൽ കുറ്റപത്രം നൽകാൻ പ്രത്യേക സംഘം
- അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നൽകാനാണ് ആലോചന.
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയിൽ വേഗത്തിൽ കുറ്റപത്രം നൽകാൻ പ്രത്യേക സംഘം. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ പ്രതികൾക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് നടപടി വേഗത്തിൽ ആക്കുന്നത്. മുരാരി ബാബു ഇന്നലെ ജയിൽ മോചിതനായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഒരു കേസിൽ ജാമ്യം ലഭിച്ചു.മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നൽകാനാണ് ആലോചന. അതിനിടെ, കേസിൽ അറസ്‌റ്റിലായ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെ.പി.ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

ദ്വാരപാലക ശിൽപ പാളികളിലെ സ്വർണ്ണ മോഷണക്കേസിൽ ആവും ആദ്യം കുറ്റപത്രം നൽകുക. ഇതുവരെയുള്ള കണ്ടെത്തലുകൾ ചേർത്ത് ആദ്യഘട്ട കുറ്റപത്രം നൽകാനാണ് ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി ശാസ്ത്രീയ പരിശോധന ഫലത്തെക്കുറിച്ച് വിഎസ്‌സിയിലെ ഉദ്യോഗസ്‌ഥരുമായി ഉടൻ ചർച്ച നടത്തും.
