
അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മർദനം
- തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലാണ് സംഭവം നടന്നത് ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്
തൃശൂർ:അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മർദനം.സംഭവം നടന്നത് തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലാണ്.ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലാൻ കാരണം ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. കഴിഞ്ഞ തിങ്കളാഴ്ച രക്ഷിതാക്കളുടെ പരാതിയിൽ നെടുപുഴ പോലീസ് കേസെടുത്തിരുന്നു .

സംഭവം നടന്ന് ഒരാഴ്‌ചയായിട്ടും അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്റിൻ്റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. സ്‌കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പോലീസ് പറയുന്നത് . സ്കൂൾ അധികൃതർ അധ്യാപികയെ സസ്പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്.