
അർജുനായി ഷിരൂരിൽ വീണ്ടും തിരച്ചിൽ തുടങ്ങി
- ഈശ്വർ മൽപ്പെ പുഴയിലിറങ്ങി പരിശോധന നടത്തുകയാണ്
ഷിരൂരിൽ: കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി. ഈശ്വർ മൽപ്പെ പുഴയിലിറങ്ങി പരിശോധന നടത്തുകയാണ്. ഡീസൽ സാന്നിധ്യമുള്ള സ്‌ഥലത്താണ് പരിശോധന. നാവികസേനയും ശിരൂരിലെത്തി. നേവിയുടെ രണ്ട് മുങ്ങൽ വിദഗ്‌ധർ കൂടി പുഴയിൽ ഇറങ്ങി പരിശോധിക്കും. തിരച്ചിലിൽ വാഹനങ്ങൾ കെട്ടിവലിക്കാനുപയോഗിക്കുന്ന ഷാക്കിൾ സ്ക്രൂപിൻ കണ്ടെത്തി. എന്നാൽ ഇത് അർജുനോടിച്ച ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. എസ്ഡിആർഎഫ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.
ഇന്നലത്തെ തിരച്ചിലിൽ ലോറിയുടെ ജാക്കി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ പുഴയിൽ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.രാവിലെ നാവികസേനയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയില്ല. എന്നാൽ പിന്നീട് സ്ഥലം എംഎൽഎയും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മൽപെയെ ഇവിടെയെത്തിക്കുകയായിരുന്നു.
നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എ.കെ.എം അഷ്റഫ് എംഎൽഎ രംഗത്തെത്തിയിരുന്നു. അർജുൻ്റെ കുടുംബത്തോടൊപ്പം കലക്‌ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.