
ആരോഗ്യ രംഗത്ത് വിജയ ഗാഥയുമായി വടകര ഗവ. ജില്ലാ ആശുപത്രി
- മുട്ടുമാറ്റിവെക്കൽ, മുഖശസ്ത്രക്രിയ എന്നിവ വിജയകരം.
- കാസർഗോഡ്,പാലക്കാട്, വയനാട്, എന്നിവിടങ്ങളിൽ നിന്നെല്ലാം രോഗികൾ ചികിത്സയ്ക്കായി വടകരയിലേക്ക്.
വടകര : ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവും മറ്റ് അസൗകര്യങ്ങൾക്കുമിടയിൽ വിജയഗാഥയുമായി വടകര ഗവ. ജില്ലാ ആശുപത്രി. സാധാരണക്കാരായ രോഗികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാർത്തയാണ് വടകരയിൽ നിന്നെത്തുന്നത്.
പതിവ് പരിമിതികൾക്കിടയിലും ശസ്ത്രക്രിയകളിൽ നേട്ടമാക്കുകയാണ് ജില്ലാ ആശുപത്രി. ഓർത്തോവിഭാഗം രണ്ടുമാസത്തിനിടെ ചെയ്ത് മൂന്ന് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയാണ്. ദന്തരോഗവിഭാഗത്തിൽ ചെയ്തത് മുപ്പതോളം ഓറൽ ആൻഡ് മാക്‌സിലോ ഫേഷ്യൽ സർജറിയും ഓർത്തോഗ്നാത്തിക് സർജറിയും. സ്വകാര്യ ആശുപത്രികളിൽ വലിയ ചെലവുവരുന്ന ശസ്ത്രക്രിയകളാണ് ഇവ രണ്ടും.
കോവിഡിനു മുമ്പ് ഇവിടെ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ തുടങ്ങിയിരുന്നു. കോവിഡോടെ നിന്നുപോയത് രണ്ടുമാസം മുമ്പാണ് പുനരാരംഭിച്ചത്. ഡോ. എം. ചിന്മോയ് നേതൃത്വം നൽകുന്ന ഓർത്തോ വിഭാഗത്തിൽ ആർഎംഒ ഡോ. പി.കെ. ഷിബിനും ഡോ. പ്രശാന്തുമുണ്ട്. ഇവർക്കൊപ്പം ഡോ. നിഷാന്ത്, ഡോ. പ്രതിഭ എന്നിവരടങ്ങുന്ന അനസ്തേഷ്യ ടീമും കൂടി സജ്ജമായതോടെയാണ് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വീണ്ടും തുടങ്ങിയത് .
സ്വകാര്യ ആശുപത്രികളിൽ രണ്ടുലക്ഷം മുതൽ രണ്ട് രലക്ഷം രൂപവരെ ചെലവുവരുന്ന ശസ്ത്രക്രിയയാണിത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തി തീർത്തും സൗജന്യമായാണ് മൂന്ന് ശസ്ത്രക്രിയയും നടത്തിയത്. ഇംപ്ലാൻ്റിന് മാത്രം 60,000 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. താക്കോൽദ്വാര ശസ്ത്രക്രിയയും ഓർത്തോ വിഭാ ഗത്തിൽ നടക്കുന്നുണ്ട്.
ദന്തരോഗ വിഭാഗത്തിൽ ജുനിയർ കൺസൾട്ടൻ്റ് ഡോ. എൻ.എസ്. സജുവിൻ്റെ നേതൃത്വത്തിലാണ് മുഖം, താടി എന്നിവയുമായി ബന്ധപ്പെട്ടുള്ള ഓറൽ ആൻഡ് മാക്‌സിലോ ഫേഷ്യൽ സർജറി ചെയ്യുന്നത്. കാസർഗോഡ് ,പാലക്കാട്, വയനാട്, എന്നിവിടങ്ങളിൽ നിന്നെല്ലാം രോഗികൾ ഈ ചികിത്സയ്ക്കായി വടകരയിൽ എത്തുന്നുണ്ട്.