
ആറാമത് നവമലയാളി പുരസ്ക്കാരം ശശികുമാറിന്
- പി.എൻ.ഗോപീകൃഷ്ണൻ, അബ്ദുൽ ഗഫൂർ, അഡ്വ: വി.എൻ. ഹരിദാസ് എന്നിവർ അംഗങ്ങളായ ജൂറി തീരുമാനിച്ചത്
ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമ പ്രവർത്തനത്തെ സത്യാനന്തരകാലത്തും അർത്ഥവത്തായി നിലനിർത്താൻ ശശികുമാർ നടത്തുന്ന ശ്രമങ്ങൾക്ക് നൽകുന്ന ആദരം എന്ന നിലയ്ക്കാണ് നവ മലയാളി ഓൺലൈൻ മാധ്യമം ഏർപ്പെടുത്തിയ ഈ പുരസ്ക്കാരം നൽകുന്നത്.
ഏഷ്യാനെറ്റ് എന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ ചാനലിൻ്റെ ഉള്ളടക്ക വിന്യാസം നിർവ്വഹിച്ചതിൽ പ്രധാനി ശശികുമാർ ആയിരുന്നു. ഭരണകൂടങ്ങളുടെ പബ്ളിക് റിലേഷൻസ് വകുപ്പായി ദേശീയ മാധ്യമങ്ങളിൽ പലതും അധഃപതിച്ച ഇക്കാലത്ത് മനുഷ്യാവകാശത്തിനും സാമൂഹ്യാന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഏറ്റവും സജീവമായ ഒന്നായാണ് ദൃശ്യമാധ്യമത്തെ ശശികുമാർ കണ്ടത്. കണ്ണാടിയും എൻ്റെ കേരളവും വായനശാലയും പോലുള്ള പരിപാടികൾ ,ഒരു സ്വകാര്യ ചാനലിൻ്റെ ലാഭത്വരയെ മറികടന്നു കൊണ്ട് അവതരിപ്പിക്കാൻ ശശികുമാറിൻ്റെ നേതൃത്വത്തിന് കഴിഞ്ഞു.ഇന്ത്യയിലെ സ്വകാര്യ ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു അത്.
ദൂരദർശനിൽ ആദ്യകാല വാർത്താ വായനക്കാരനായും ‘മണി മാറ്റേഴ്സ് ‘ എന്ന പേരിൽ സാമ്പത്തിക ശാസ്ത്രത്തെ ആസ്പദിച്ചുള്ള ആദ്യ ടിവി പരിപാടിയുടെ പ്രൊഡ്യൂസറായുമാണ് ശശികുമാർ മാധ്യമ രംഗത്തേയ്ക്ക് വരുന്നത്. അതിന് ശേഷം “താനാ ബാന ” പോലുള്ള സാംസ്കാരിക പരിപാടികളും “ജൻ മഞ്ച് ” പോലുള്ള സാമൂഹ്യ പ്രാധാന്യമുള്ള പരിപാടികളും അവതരിപ്പിച്ചു കൊണ്ട് ഇന്ത്യൻ ടിവി ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു മുഖമായി അദ്ദേഹം മാറി. ഫ്രണ്ട് ലൈനിൽ പ്രസിദ്ധീകരിച്ചിരുന്ന ” അൺ മീഡിയേറ്റ് ” എന്ന പംക്തിയിലൂടെ അച്ചടി മാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം സ്ഥാപിച്ചുകൊണ്ട് മാധ്യമ വിദ്യാഭ്യാസരംഗത്തും അദ്ദേഹം ഇടപെടുകയുണ്ടായി. ഇപ്പോൾ ഏഷ്യാവിൽ എന്ന പേരിൽ ഓൺലൈൻ മാധ്യമ രംഗത്ത് ശ്രദ്ധേയമായ ബഹുഭാഷാ മാധ്യമ പ്ലാറ്റ്ഫോമും അദ്ദേഹത്തിൻ്റെ മുൻകൈയിൽ പിറവിയെടുത്തതാണ്.

മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ സംഭാവനകൾ കണക്കിലെടുത്തു കൊണ്ടാണ് ആറാമത് നവ മലയാളി പുരസ്ക്കാരം അദ്ദേഹത്തിന് നൽകാൻ പി.എൻ.ഗോപീകൃഷ്ണൻ, അബ്ദുൽ ഗഫൂർ, അഡ്വ: വി .എൻ. ഹരിദാസ് എന്നിവർ അംഗങ്ങളായ ജൂറി തീരുമാനിച്ചത്. കെ. ജി .എസ്, ആനന്ദ് ,സച്ചിദാനന്ദൻ, സക്കറിയ, അരുന്ധതി റോയ് തുടങ്ങിയവരാണ് മുൻ വർഷത്തെ ജേതാക്കൾ. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 2024 ഓഗസ്റ്റ് 24 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ശശികുമാറിന് സമ്മാനിക്കുന്നതാണ് .പത്രസമ്മേളനത്തിൽ പി. എൻ. ഗോപീകൃഷ്ണൻ, അബ്ദുൽ ഗഫൂർ, പി. എസ് .ഷാനു, അഡ്വ: വി .എൻ .ഹരിദാസ് എന്നിവർ പങ്കെടുത്തു.