
ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്കുള്ള ധനസഹായം റദ്ദാക്കി അമേരിക്ക
- നടപടി ഇലോൺ മസ്കിൻ്റെ നേതൃത്വത്തിൽ
വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം റദ്ദാക്കി അമേരിക്ക. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായുള്ള 21 മില്യൺ ഡോളറിൻ്റെ (ഏകദേശം 182 കോടി രൂപ) ധനസഹായം റദ്ദാക്കുന്നതായി ഇലോൺ മസ്കകിൻ്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പാണ് (DOGE) പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ബംഗ്ലാദേശിന്റെ രാഷ്ട്രീയ മേഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിന്റെ പദ്ധതി, മൊസാംബിക്കിനുള്ള 10 മില്യൺ ഡോളറിന്റെ ധനസഹായം, നേപ്പാളിലെ സാമ്പത്തിക ഫെഡറലിസത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള 39 മില്യൺ ഡോളറിന്റെ ധനസഹായം എന്നിവയും റദ്ദാക്കി.കൂടാതെ ലൈബീരിയക്കുള്ള 1.5 മില്യൺ ഡോളർ, മാലിയിൽ സാമൂഹിക ഐക്യം വർധിപ്പിക്കാനുള്ള 14 മില്യൺ ഡോളർ, ദക്ഷിണാഫ്രിക്കക്കുള്ള 2.5 മില്യൺ ഡോളർ, ഏഷ്യയിലെ പഠന ഫലങ്ങൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള 47 മില്യൺ ഡോളർ ധനസഹായം എന്നിവയും ഇലോൺ മസ്കിന്റെ വകുപ്പ് റദ്ദാക്കിയവയിൽ ഉൾപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവീകരണം, ബഹിരാകാശ പര്യവേക്ഷണം, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.