
എൻഡിഎക്ക് വേണ്ടി പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിർമല സീതാരാമൻ
- പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി കോൺഗ്രസിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ചു
പാലക്കാട് : തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കവെ എൻഡിഎക്ക് വേണ്ടി പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി കോൺഗ്രസിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ചു. കോങ്ങാട് എംഎൽഎ ശാന്തകുമാരിയും പാലക്കാട് എംപി ശ്രീകണ്ഠനും മണ്ഡലത്തിനും ജനങ്ങൾക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. മണ്ഡലത്തിലുള്ളവർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും കൃത്യമായ പ്രവർത്തനങ്ങൾ നടത്താത്ത എംഎൽഎ മണ്ഡലത്തിന് ആവശ്യമില്ലെന്നും പറഞ്ഞു. കേന്ദ്രം പണം അനുവദിച്ചിട്ടും പല പദ്ധതികളും നടപ്പാക്കുന്നില്ല.പണം നൽകിയിട്ടും ആശുപത്രിയോ റോഡുകളോ പാലമോ പണിയുന്നില്ലെന്നും മരിച്ചാൽ സംസ്കാരിക്കാനുള്ള സംവിധാനങ്ങൾ പോലുമില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. വനിതകൾക്കായി കേന്ദ്രം കൊണ്ടുവന്ന പദ്ധതികൾ എണ്ണിപ്പറഞ്ഞ നിർമല സീതാരാമൻ കേന്ദ്ര സർക്കാറിന്റെ ജൻധൻ യോജനയിലൂടെ 5.7 ലക്ഷം ആളുകൾ അക്കൗണ്ടുകൾ തുറന്നുവെന്നും അതിൽ 57% സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടി. 14 ലക്ഷം ആളുകൾക്ക് മുദ്ര ലോണിലൂടെ കേന്ദ്രം ധനസഹായം നൽകി. പാലക്കാട്ടെ പതിമൂന്നായിരത്തിലധികം വഴിയോര കച്ചവടക്കാർക്ക് പിഎം സ്വനിധിയിലൂടെ വായ്പ നൽകിയെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
