
ഓപറേഷൻ സിന്ദൂർ : 1971നു ശേഷം ആദ്യമായി സേനകളുടെ സംയുക്ത ആക്രമണം
- ഓപറേഷൻ സിന്ദൂർ എന്ന പേരിൽ പുലർച്ചെ 1.44നായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ടാഴ്ച പിന്നിടുന്ന വേളയിൽ പാകിസ്താനിലും പാക്കധീന കശ്മമീരിലുമായി ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത്. 1971 ലെ ഇന്ത്യ – പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് കര, നാവിക, വ്യോമ സേനകൾ സംയുക്തമായി പാകിസ്താനെതിരെ ആക്രമണം നടത്തുന്നത്. ഓപറേഷൻ സിന്ദൂർ എന്ന പേരിൽ പുലർച്ചെ 1.44നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. കശ്മീരിൽ ആക്രമണം നടത്താനായി ആസൂത്രണം നടത്തിയ ഭീകരകേന്ദ്രങ്ങളാണ് സേന തകർത്തത്. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല.
ബഹവൽപുരിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രം, മുരിദ്കെയിലെ ലഷ്കറെ ത്വയ്യിബ കേന്ദ്രം എന്നിവ ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്കിൽ തകർത്തു. സേന വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. നീതി നടപ്പാക്കിയെന്നും കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തിൽ സൈന്യം പ്രതികരിച്ചു. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ ത്വയ്യിബയുടെ ആസ്ഥാനമാണ് മുരിദ്കെ. പഞ്ചാബ് പ്രവിശ്യയിലാണ് ജയ്ഷെ മുഹമ്മദ് കേന്ദ്രമായ ബഹവൽപുർ. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.