
‘ഓപ്പറേഷൻ സൗന്ദര്യ’ ക്രീമിലും സോപ്പിലും വ്യാജൻ ;1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി
- 12 സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തു
തിരുവനന്തപുരം: കേരളത്തിൽ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് . മതിയായ ലൈസൻസുകളോ കോസ്മെറ്റിക്സ് റൂൾസ് 2020 നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.

ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 59 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന കർശനമാക്കിയത്.
ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്‌തു. പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങേണ്ടതാണ്. ഇനി എന്തെങ്കിലും പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണ് എന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു