
കംബോഡിയ മനുഷ്യക്കടത്ത്; 7 മലയാളികൾ തിരികെ നാട്ടിലേക്ക്
- വടകര സ്വദേശികളായ യുവാക്കൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം
തിരുവനന്തപുരം: കംബോഡിയ മനുഷ്യക്കടത്തിൽ ഇരകളാക്കപ്പെട്ട ഏഴ് മലയാളി യുവാക്കൾ തിരികെ നാട്ടിലേക്ക് മടങ്ങുന്നു. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായി കംബോഡിയയിൽ യുവാക്കൾ കുടുങ്ങുകയായിരുന്നു. വടകര സ്വദേശികളായ യുവാക്കൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം. ഒക്ടോബർ 3നാണ് എട്ട് യുവാക്കൾ തട്ടിപ്പിനിരയായി കംബോഡിയയിലെത്തുന്നത്. ഐടി ജോലി വാഗ്ദാനം ചെയ്താണ് മലയാളി യുവാക്കളെ വിദേശത്തോക്ക് കൊണ്ടുപോയത്.

മനുഷ്യക്കടത്ത് സംഘം യുവാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. സംഘത്തിന്റെ പിടിയിൽ നിന്നും സാഹസികമായി രക്ഷപെട്ട ഇവർ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ താമസിക്കുകയായിരുന്നു. ഒരാൾ തട്ടിപ്പ് സംഘത്തിൻ്റെ പിടിയിലാണ്. നാട്ടിലുള്ള ആളുകളെ ഓൺലൈൻ വഴി തട്ടിപ്പിനിരയാക്കണമെന്ന് സംഘം ഇവരോട് ആവശ്യപ്പെട്ടു. അതിന് പരിശീലനം നൽകിയെങ്കിലും തട്ടിപ്പ് നടത്താൻ യുവാക്കൾ തയാറാവാതിരുന്നപ്പോൾ സംഘം യുവാക്കളെ മർദിക്കുകയായിരുന്നു. യുവാക്കൾ വിദേശത്ത് കുടുങ്ങിയതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
