കടം തീർക്കാനാവാതെ സർക്കാർ; തൊഴിലാളികൾക്ക് നൽകാനുള്ളത് 35 കോടി രൂപ

കടം തീർക്കാനാവാതെ സർക്കാർ; തൊഴിലാളികൾക്ക് നൽകാനുള്ളത് 35 കോടി രൂപ

  • എട്ടുമാസമായി തൊഴിലാളികൾക്ക് കൂലി കുടിശ്ശിക നൽകിയിട്ടില്ല. 5500 തൊഴിലാളികൾക്ക് 2023 ജൂൺ 26ന് ശേഷമുള്ള കൂലിയാണ് ലഭിക്കാനുള്ളത്.

വടകര: സംസ്ഥാന സർക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിക്കു കീഴിൽ തുണി നെയ്ത തൊഴിലാളികൾക്ക് 35- കോടി രൂപയോളം കടം. എട്ടുമാസമായി ഇവർക്ക് കൂലി കുടിശ്ശിക നൽകിയിട്ടില്ല. 5500- തൊഴിലാളികൾക്ക് 2023 ജൂൺ 26-ന് ശേഷമുള്ള കൂലിയാണ് ലഭിക്കാനുള്ളത്. കൂലി ലഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ പണിത തുണികൾ എല്ലാം വിദ്യാഭ്യാസവകുപ്പ് കൊണ്ടുപോയിരുന്നു. കൈത്തറി മേഖലയ്ക്ക് പ്രചോദനം പകരുക എന്നതു കൂടി ലക്ഷ്യമിട്ടാണ് 2017-ൽ പദ്ധതി തുടങ്ങിയത്. രണ്ടാഴ്ചയിലൊരിക്കൽ കൂലി നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്.

തനത് പദ്ധതികളോ ഉത്പാദനമോ ഇല്ലാത്ത ഒട്ടനവധി നെയ്ത് സംഘങ്ങൾക്കും തൊഴിലാളികൾക്കും കൈത്തറി യൂണിഫോം മാത്രമാണ് ആശ്രയം. താരതമ്യേന ചെറിയ കൂലിയാണ് കിട്ടുന്നത്. പരമാവധി ഒരുദിവസം 600- രൂപ. ഇതുപോലും ലഭിക്കാതെ വന്നപ്പോൾ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായി ഇത്തര ത്തിൽ കഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കാൻ നെയ്ത് സംഘങ്ങൾക്കും സാധിക്കുന്നില്ല.

ഇതിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകൾ സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെ നടത്തിയിരുന്നു. ശേഷം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ജനുവരി 29-ന് 20 കോടി അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഒരു മാസമാകാറായിട്ടും പറഞ്ഞ തുക കൈത്തറി ഡയറക്ടറേറ്റിന് കിട്ടിയിട്ടില്ല.

അപ്പെക്സ് സംഘമായ ഹാൻ ടെക്സിന് ഉത്സവ വേളകളിലും മറ്റുമായി തുണി കൊടുത്ത വകയിൽ സംഘങ്ങൾക്ക് 30- കോടിയോളം കിട്ടാനുണ്ട്. ഇത് കാലങ്ങളായി കുടിശ്ശികയാണ്. വിഷു ആഘോഷ വേളയിൽ ഹാൻടെക്‌സിന് തുണി നൽകേണ്ടെന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തീരുമാനിച്ചിട്ടുണ്ടെന്ന് ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ബാബു പറഞ്ഞു.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )