
കടൽ കടക്കാനൊരുങ്ങി കപ്പ
- വാക്സ് കോട്ടിങ് ചെയ്ത കപ്പകളാണ് കയറ്റിയയക്കുന്നത്
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ കപ്പ പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ കടൽ കടക്കാനൊരുങ്ങുകയാണ്. വിളവെടുത്ത് രണ്ട് ദിവസത്തിനുള്ളിൽ കപ്പയിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെട്ട് കേടുവരുന്നതൊഴിവാക്കാൻ മെഴുക് പുരട്ടിയാണ് (വാക്സ് കോട്ടിങ് ടെക്നോളജി) കയറ്റിയയക്കുന്നത് . തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദേശീയ കിഴങ്ങുവിള ഗവേഷണ കേന്ദ്രമാണ് വാക്സ് കോട്ടിങ് ടെക്നോളജി വികസിപ്പിച്ചത്.
പാരഫിൻ എന്ന രസവസ്തുവാണ് കപ്പയുടെ തൊലിയിൽ പുരട്ടുന്നത്. സാധാരണ ഊഷ്മാവിൽ മെഴുക് പുരട്ടിയ കപ്പ ഒരു മാസംവരെ കേടുകൂടാതിരിക്കും. കിലോയ്ക്ക് 40 മുതൽ 45 രൂപ നിരക്കിൽ ഈ കപ്പ അയക്കാനാവും. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എം.എസ്. എൻട്രിവേ ഷിപ്പിങ് ആൻഡ് ലോജി സ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഗൾഫിലേക്ക് മെഴുകുപുരട്ടിയ കപ്പ കയറ്റിയയക്കുന്നത്. അണു നശീകരണം ചെയ്ത് കഴുകി ഉണക്കിയ ശേഷം യന്ത്രസഹായത്തോടെയാണ് മെഴുകു പുരട്ടുന്നത്. തണുപ്പിച്ച ശേഷം പെട്ടികളിൽ ചകിരിച്ചോർ നിറച്ച് കയറ്റിയയക്കും.
കപ്പയുടെ തൊലിയിൽ മെഴുക് പുരട്ടുന്നതിനാൽ ഒരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് സി.ടി.സി.ആർ.ഐ .യിലെ വിള ഉത്പാദനവിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്രാവൺ രാജു പറഞ്ഞു. സാധാരണ ചെയ്യുന്നപോലെ തൊലി പൊളിച്ച് ഇളംചൂടുവെള്ളത്തിൽ കഴുകിയാൽ ഇത്തരം കപ്പകൾ ഉപയോഗിക്കാം.