
കണ്ണൂരിൽ മാത്രം കെഎസ്ഇബിക്ക് ഈ മഴക്കാലത്തെ ആകെ നഷ്‌ടം 10.76 കോടി രൂപയായി
- രാപകൽ വ്യത്യാസമില്ലാതെയാണ് കെഎസ്ഇബി ജീവനക്കാർ പ്രവർത്തിക്കുന്നത്.
കണ്ണൂർ :ജില്ലയിൽ കെഎസ്ഇബിക്ക് ഈ മഴക്കാലത്തെ ആകെ നഷ്‌ടം 10.76 കോടി രൂപയായി. ഇന്നലെ മാത്രം 3.21 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. രാപകൽ വ്യത്യാസമില്ലാതെയാണ് കെഎസ്ഇബി ജീവനക്കാർ പ്രവർത്തിക്കുന്നത്. 1420 സ്ഥിരം ജീവനക്കാരും 670 കരാർ ജീവനക്കാരുമാണു കനത്ത മഴയെയും കാറ്റിനെയും അവഗണിച്ചു വൈദ്യുതി പുനഃസ്ഥാപിക്കാൻ ഓടിയെത്തുന്നത്. രാവിലെ 8നു തുടങ്ങുന്ന ജോലി പലപ്പോഴും അവസാനിക്കുന്നതു രാത്രി 10നു ശേഷമാണ്.

രാത്രി ഡ്യൂട്ടിയിലുള്ളവരാകട്ടെ, ഫീഡർ ശരിയാക്കുന്നതിനും ലൈൻ പൊട്ടിയത് ഓഫ് ചെയ്യാനും ട്രാൻസ്‌ഫോമർ ഫ്യൂസ് ശരിയാക്കാനും സ്വകാര്യ വാഹനങ്ങളെടുത്താണു രാവിലെ വരെ വിവിധയിടങ്ങളിലേക്ക് എത്തുന്നത്. വിരമിച്ച ജീവനക്കാരും സ്വമേധയാ തയാറായി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്. എത്തിപ്പെടാനാവാത്ത ഒറ്റപ്പെട്ട പരാതികൾ കൂടി പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നു ജീവനക്കാർ അറിയിച്ചു.പ്രകൃതിദുരന്തം വരുത്തിയ പ്രതിബന്ധങ്ങളെ വകവയ്ക്കാതെ കെഎസ്ഇബി ജീവനക്കാർ കർമനിരതരാണെന്നും ഉപയോക്താക്കൾ ഇതു മനസ്സിലാക്കി സഹകരിക്കണമെന്നും കലക്ടർ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.