
കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ല- പമ്പ് ഉടമകൾ
- ഇന്ധന പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ രണ്ടാഴ്ച മുൻപ് നിർത്തലാക്കിയതിന് പിന്നാലെയാണ് ഡീലർമാരുടെ നടപടി.
തിരുവനന്തപുരം : കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന് പമ്പ് ഉടമകൾ. കുടിശ്ശിക തുക ഉടൻ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും വിവിധ വകുപ്പുകൾക്കും കത്തയച്ചു. 1000 കോടിയുടെ കുടിശ്ശികയാണ് വിവിധ വകുപ്പുകൾ നൽകാനുള്ളത്. അതിൽ തന്നെ പോലീസ് ജീപ്പിൽ മാത്രമായി ഇന്ധനം അടിച്ചതിൽ 300-400 കോടിയോളം രൂപയാണ് പമ്പുകൾക്ക് നൽകാനുള്ളത്.
ഇന്ധന പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ രണ്ടാഴ്ച മുൻപ് നിർത്തലാക്കിയതിന് പിന്നാലെയാണ് ഡീലർമാരുടെ നടപടി. ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ പിൻവലിച്ചതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശനിയാഴ്ച മുതൽ പമ്പുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചിരുന്നു.
CATEGORIES News
