
കുടുംബശ്രീയുടെ കേരള ചിക്കൻ ; എല്ലാ ജില്ലകളിലും മീറ്റ് ഓൺ വീൽസ് ഉടൻ
- പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു
തിരുവനന്തപുരം :കുടുംബശ്രീയുടെ കേരള ചിക്കൻ ബ്രാൻഡിംഗിൽ ഫ്രോസൺ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തി. ചിക്കൻ ഡ്രം സ്റ്റിക്സ്, ബോൺലെസ് ബ്രെസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിവയാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ആദ്യ ഘട്ടത്തിൽ ലഭ്യമാവുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിക്ക് ഉത്പന്നങ്ങൾ കൈമാറി ലോഞ്ചിങ്ങ് നിർവഹിച്ചു.

കുടുംബശ്രീ കേരള ചിക്കൻ ബ്രോയ്ലർ ഫാർമേഴ്സ‌് കമ്പനിയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.എറണാകുളം കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡ്കട്സ് ഓഫ് ഇൻഡ്യയുടെ പ്ലാന്റിലെത്തിച്ച് ഇവ സംസ്ക്കരിച്ച് പാക്ക് ചെയ്യും. എല്ലാ ഉത്പന്നങ്ങളും 450, 900, അളവിലായിരിക്കും ലഭിക്കുക. കവറിലെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ ഏതുഫാമിൽ വളർത്തിയ ചിക്കനാണെന്ന് ഉപയോക്താക്കൾക്ക് മനസിലാകും. നിലവിലെ വിപണന മാർഗങ്ങൾക്ക് പുറമേ ഭാവിയിൽ ‘മീറ്റ് ഓൺ വീൽ’ എന്ന പേരിൽ ഓരോ ജില്ലയിലും വാഹനങ്ങളിൽ ശീതീകരിച്ച ചിക്കൻ ഉത്പന്നങ്ങൾ വിൽക്കാൻ കുടുംബശ്രീക്ക് പദ്ധതിയുണ്ട്. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കൻ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
