
കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി;ഗൗരവപരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി
- ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കൊച്ചി:കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവപരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നയതലത്തിലുള്ള തീരുമാനം കൈക്കൊള്ളാനാകുമോ എന്ന കാര്യത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കേരള സർവീസ് ചട്ടങ്ങളിൽ ഇത്തരത്തിലുള്ള അവധിക്ക് പ്രത്യേക വ്യവസ്ഥയില്ലെന്ന നിലപാടാണ് സർക്കാർകോടതിയിൽ വ്യക്തമാക്കിയത്.

സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങൾ കെ.എസ്.ആർ.ടി.സിയും ഉന്നയിച്ചു. അതേസമയംസ്ഥാപനത്തിൽ വനിതാ കണ്ടക്ടർമാർക്ക് ഡബിൾ ഡ്യൂട്ടി സംവിധാനമാണുള്ളതെന്നും, പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. കർണാടക, ഒഡിഷ, ബിഹാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ആർത്തവ അവധി നടപ്പിലാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
