
കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി
- പത്ത് ജനറൽ കോച്ചുകൾ,എട്ട് സ്ലീപ്പർ കമ്പാർട്മെന്റുകൾ
തിരുവനന്തപുരം: കേരളത്തിന് രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ. പൂജ അവധിയും തുടർന്നുള്ള തിരക്കും പരിഗണിച്ച് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുമാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ട്രെയിനുകളുടേയും ബുക്കിംഗ് ആരംഭിച്ചുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

പത്ത് ജനറൽ, എട്ട് സ്ലീപ്പർ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാകുക.ഒക്ടോബർ 10, 12 തീയതികളിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും(06195) 11, 13 തീയതികളിൽ കോട്ടയത്ത് നിന്ന് തിരിച്ച് ചെന്നൈയിലേക്കും (06196) സർവീസ് നടത്തും. രാത്രി 11.55ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1.45ന് കോട്ടയത്ത് എത്തും. വൈകുന്നേരം 4.45ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് ചെന്നൈയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ലത്.06155 എറണാകുളം ജംഗ്ഷൻ മംഗളൂരു ജംഗ്ഷൻ സ്പെഷ്യൽ എക്‌സ്പ്രസ് 10-ാം തീയതി ഉച്ചയ്ക്ക് 12.30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി ഒൻപത് മണിക്ക് മംഗളൂരുവിൽ എത്തും. 11 ന് മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 1.50 തിന് പുറപ്പെട്ട് രാത്രി 9.25 ന് എറണാകുളത്തെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിൽ ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.