
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്
- മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും
കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിതമായ ആധുനിക കാൻസർ ചികിത്സാ ഗവേഷണ കേന്ദ്രമാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ. കാൻസർ രോഗികൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ 100 കിടക്കകളോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളജ് ക്യാമ്പസിലെ 12.63 ഏക്കർ സ്ഥലത്ത് 6.3 ലക്ഷം ചതുശ്ര അടി വിസ്തീർണമുള്ള 9 നില കെട്ടിടത്തിൽ റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, മോണിറ്ററുകൾ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.പദ്ധതിയുടെ അടുത്തഘട്ടം പൂർത്തിയാകുമ്പോൾ 360 കിടക്കകൾ ഇവിടുണ്ടാകും.
