
കൊച്ചുകുട്ടികളുടെ ചെവിയിലും മൂക്കിലും വരെ വണ്ട്;പെരുവന്താനത്ത് വണ്ടുകളുടെ ശല്യം രൂക്ഷം
- സന്ധ്യയാകുന്നതോടെ വീടുകളിലെ ലൈറ്റുകൾ അണയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഭൂരിപക്ഷം പേരും
പെരുവന്താനം: മുപ്ലി വണ്ടുകളുടെ ശല്യം പെരുവന്താനം മേഖലയിൽ ജനജീവിതം ദുസ്സഹമാക്കുന്നു. വൈദ്യുതി ബൾബുകൾ പ്രകാശിക്കുന്ന ഇടങ്ങളിലേക്ക് എല്ലാം വണ്ടുകൾ കൂട്ടമായെത്തുന്നതാണ് രീതി. വണ്ടുകളുടെ ശല്യത്തെ തുടർന്ന് പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തിന് പ്രതിസന്ധിയിലായിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നതിനോ കിടന്നുറങ്ങുന്നതിനോ പോലും സാധിക്കുന്നില്ല. കൊച്ചുകുട്ടികളുടെ ചെവിയിലും മൂക്കിലും വണ്ട് കയറുന്നതും പതിവാണ്.

സന്ധ്യയാകുന്നതോടെ വീടുകളിലെ ലൈറ്റുകൾ അണയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഭൂരിപക്ഷം പേരും. വലിയ പാത്രങ്ങളിൽ വെള്ളം തിളപ്പിച്ച ശേഷം വണ്ടുകളെ കുട്ടത്തോടെ വാരിയിട്ട് നശിപ്പിക്കുകയാണ് ചെയ്തു വരുന്നത്. വണ്ടുകളെ ചാക്കിൽ കെട്ടി ദൂരെ സ്‌ഥലങ്ങളിൽ വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നുമുണ്ട്. റബർത്തോട്ടങ്ങളിലെ ഇലകൾക്കിടയിലാണ് പകൽ സമയത്ത് വണ്ടുകൾ കഴിച്ചുകൂട്ടുന്നത്. വീടിനുള്ളിൽ കയറിയ ശേഷം പലകകൾക്കിടയിലും ചുവരുകൾക്കിടയിലും ഇവ തമ്പടിക്കും. രാത്രിയാകുന്നതോടെ വെളിച്ചമുള്ള സ്ഥലത്തെത്തും. വേനൽമഴ ആരംഭിച്ചതോടയാണ് വണ്ടുകൾ പെരുകിയത്. പൊതുപ്രവർത്തകനായ എൻ.എ.വഹാബ് മുഖ്യമന്ത്രിക്കും ആരോഗ്യ, കൃഷി, മന്ത്രിമാർക്കും നിവേദനം നൽകി.