
കോവിഡ് വീണ്ടും വരുന്നു ; തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പുതിയ തരംഗം
- ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിംഗപ്പൂരിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 28 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.റിപ്പോർട്ട് ചെയ്തത് മെയ് 3 വരെ 14,200 കേസുകളാണ്. ചൈനയിൽ കഴിഞ്ഞ വേനൽക്കാലത്ത് കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നിരുന്നു. നിലവിൽ ഇതിനോട് അടുക്കുകയാണ് കോവിഡ് കേസുകൾ. തായ്ലൻഡിൽ ഏപ്രിൽ മുതലാണ് കോവിഡ് കേസുകൾ ഉയർന്നു തുടങ്ങിയത്.

ഹോങ്കോങ്ങിൽ കോവിഡിൻ്റെ പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പരിശോധനയിൽ മാർച്ചിൽ 1.7 ശതമാനത്തിൽ നിന്ന് 11.4 ശതമാനമായാണ് കോവിഡ് കേസുകൾ ഉയർന്നത്. ഹോങ്കോങ്ങിൽ 81 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിന്റെ ഫലമായി 30 പേർ മരിച്ചു. അവരിൽ ഭൂരിഭാഗവും മറ്റു ആരോഗ്യപ്രശങ്ങളുള്ള പ്രായമായ വ്യക്തികളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മെയ് തുടക്കത്തിൽ സിംഗപ്പൂരിൽ കോവിഡ് കേസുകളിൽ 28 ശതമാനം വർധന ഉണ്ടായി. ആഴ്ചതോറുമുള്ള അണുബാധകൾ 14,200 ആയി വർധിച്ചു. ദിവസേനയുള്ള ആശുപത്രിവാസം ഏകദേശം 30 ശതമാനം വർധിച്ചിട്ടുണ്ട്. നിലവിൽ, ‘JN.1’ വേരിയന്റിന്റെ പിൻഗാമികളായ ‘LF.7’ ഉം ‘NB.1.8’ ഉം ആണ് സിംഗപ്പൂരിൽ പടരുന്ന പ്രധാന കോവിഡ് വൈറസിന്റെ വകഭേദങ്ങൾ.