
ക്യാൻസർ സാധ്യത ; ഭക്ഷണങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറത്തിന് നിരോധനം
- മിഠായികളിലും, ചെറി, ഫ്രൂട്ട് ഡ്രങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക്ക് ഷേക്കുകളിലും നിറം നൽകാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണിത്
ന്യൂയോർക്ക്: ഭക്ഷ്യവസ്തുക്കളിലും പാനീയങ്ങളിലും സൗന്ദര്യവർധക വസ്തുക്കളിലും നിറം ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന രാസവസ്തുവിന് നിരോധനം ഏർപ്പെടുത്തി അമേരിക്ക. ക്യാസർ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അമേരിക്കയിലെ ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇന്നലെയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.ഭക്ഷ്യവസ്തുക്കളായ മിഠായികളും ചെറികളും ഫ്രൂട്ട് ഡ്രങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക്ക് ഷേക്കുകളിലും നിറം നൽകാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണിത്. ലിപ്സ്സ്റ്റിക്ക് പുറത്തുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളിൽ റെഡ് നമ്പർ 3 ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ അമേരിക്കയിൽ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം തടയാത്തതു മൂലം അത് തുടർന്നു. ഭക്ഷ്യ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ചില സംഘടനകൾ ഇതിന്റെ ഉപയോഗം പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുകയായിരുന്നു.

ക്യാൻസർ സാധ്യതയ്ക്ക് പുറമെ കുട്ടികളുടെ സ്വഭാവത്തെയും ഇത് ബാധിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷ്യ ഉൽപ്പന്ന നിർമ്മാതാക്കൾക്ക് തങ്ങളുടെ ഉത്പന്നങ്ങളിൽ നിന്ന് റെഡ് -3 ഒഴിവാക്കാൻ 2027 ജനുവരി 15 വരെ സമയം ലഭിക്കും. മരുന്നുകളും ആരോഗ്യ സപ്ലിമെന്റുകളും ഉണ്ടാക്കുന്ന കമ്പനികൾക്ക് സമയ പരിധിയിൽ ഒരു വർഷം കൂടി ഇളവും അനുവദിച്ചിട്ടുണ്ട്.ഭക്ഷണത്തിൽ ചേർക്കുന്നതിന് 1907 കാലം മുതൽ അനുമതിയുള്ള രാസവസ്തുവാണിത്. പെട്രോളിയത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 1980ലാണ് ഇതിന്റെ ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന തരത്തിലുള്ള പഠനങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. ആൺ എലികളിൽ വലിയ ഡോസിൽ ഈ രാസവസ്തു വൽകിയ ശേഷം നടത്തിയ പരിശോധനയിൽ അവയിൽ ഉണ്ടായ ശാരീരിക മാറ്റങ്ങൾ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകർ പ്രധാനമായും എത്തിയത്. ഓസ്ട്രേലിയ, ജപ്പാൻ, യൂണിയനിലെ ചില രാജ്യങ്ങൾ എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഇതിന് നിരോധനം ഏർപ്പെടുത്തിയതാണ്.അതേ സമയം ഇന്ത്യയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.