ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവും…

ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവും…

✍️നെല്ലിയോട്ട് ബഷീർ എഴുതുന്നു

ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവുമാണ്.ഒരു വ്യക്തിയായി മാത്രമല്ല അദ്ദേഹം ചരിത്രത്തിമുള്ളത്; ഒരു ആശയമായി,ഒരു മൂല്യബോധമായി,ഒരു നൈതിക ദിശാസൂചികയായി ഇന്ത്യയുടെ മനസ്സിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. അഹിംസയും സത്യവും അദ്ദേഹത്തിനൊരു രാഷ്ട്രീയ തന്ത്രമല്ലായിരുന്നു;അത് ജീവിതത്തിന്റെ ആത്മാവായിരുന്നു. അധികാരത്തേക്കാൾ ഉത്തരവാദിത്തവും, വിജയത്തേക്കാൾ മാനവികതയും, ശക്തിയേക്കാൾ നൈതികതയും വിലമതിച്ച നേതൃമാതൃകയാണ് ഗാന്ധിജി നമുക്ക് നൽകിയത്.

ദരിദ്രന്റെ കണ്ണീരും ദുർബലന്റെ വേദനയും തന്റെ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലാക്കിയ ഗാന്ധിജി, സ്വാതന്ത്ര്യസമരത്തെ ഒരു ജനകീയ ആത്മീയ പ്രസ്ഥാനമാക്കി മാറ്റി. ഗ്രാമീണ ഇന്ത്യയുടെ ഹൃദയമിടിപ്പ് അദ്ദേഹം കേട്ടു;ചർക്ക പോലുള്ള ലളിതമായ അടയാളത്തിലൂടെ സ്വാഭിമാനവും സ്വയംപര്യാപ്തതയും രാജ്യത്തിന്റെ ആത്മാവിലേക്കു നട്ടുപിടിപ്പിച്ചു. മതങ്ങളെയും ഭാഷകളെയും ജാതികളെയും അതിജീവിക്കുന്ന മനുഷ്യസ്നേഹത്തിന്റെ സന്ദേശമായിരുന്നു ഗാന്ധിജിയുടെ ഇന്ത്യ.അങ്ങനെയുള്ള മഹത് വ്യക്തിയെ തമസ്‌ക്കരിക്കുകയും തേജോവധം ചെയ്യുകയും ചെയ്താൽ ഭാരതനാട് പൊറുക്കില്ല.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് പട്ടിണി തുടച്ചു മാറ്റിയ,ഓരോ തൊഴിലാളിയുടെയും വീട്ടമ്മമാരുടെയും കയ്യില്‍ പണമെത്തിച്ച് അവരുടെ ജീവിത സ്വപ്‌നങ്ങള്‍ക്കു നിറം പകര്‍ന്ന ഏറ്റവും ആശയസമ്പന്നമായ പദ്ധതിയായിരുന്നു മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്‌ളോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് അഥവാ തൊഴിലുറപ്പ് പദ്ധതി. ഇന്ത്യയിലെ വിദൂര ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്ന് അത് പട്ടിണിയെ അകറ്റി നിര്‍ത്തി.ഏറ്റവും ദരിദ്രനായ മനുഷ്യനെ പോലും സംരക്ഷിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി നെറ്റ് വര്‍ക്ക് ആയിഅത് മാറി.നേരിട്ട് തൊഴിലാളികളില്‍ പണമെത്തിക്കുന്നതു വഴി ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായും ഇല്ലാതാക്കി. ഒരു പുതിയ ഇന്ത്യയുടെ തുടക്കമായിരുന്നു ഈ സമ്പ്രദായം.ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്നു സ്വപ്‌നം കണ്ട രാഷ്ട്രപിതാവിന്റെ പേര് ആ പദ്ധതിയുടെ കാവ്യനീതിയായിരുന്നു. ഉറപ്പ് നല്‍കുന്ന 100 ദിവസത്തെ ജോലി അവകാശം ദരിദ്രരായ മനുഷ്യരോടുള്ള നീതിയായിരുന്നു.

ആ പദ്ധതി ഇന്ത്യയിലെ കോര്‍പറേറ്റ് മുതലാളിമാരെ പ്രീണിപ്പിച്ചില്ല.ആ പദ്ധതി ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റിനെ ബൂസ്റ്റ് ചെയ്തില്ല.പക്ഷേ ദാരിദ്ര്യം മൂലം ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ വെളിച്ചമായി.പട്ടിണി മൂലം ആത്മഹത്യാമുനമ്പില്‍ നിന്ന കുടുംബങ്ങളെ ജീവിത്തിലേക്കു തിരികെയെത്തിച്ചു.പണം നേരിട്ടു കയ്യിലെത്താന്‍ തുടങ്ങിയതോടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉപഭോഗം വര്‍ധിച്ചു. ക്രയവിക്രയങ്ങള്‍ കൂടി. ചെറുകിട ബിസിനസുകാരില്‍ ഊര്‍ജം നിറച്ചു. രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച അടിസ്ഥാനം നല്‍കി.ഇനി ആ ദിനങ്ങളില്ല,ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ ഈ പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് എടുത്തുകളഞ്ഞ്, തൊഴില്‍ അവകാശം എടുത്തു കളഞ്ഞ് ആ പദ്ധതിയെ അപ്പാടെ തകര്‍ത്തുകളയാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത് ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമമാണ്. അതിനെതിരെ ഇന്ത്യയിലെ ഓരോ ഗ്രാമഗ്രാമാന്തരങ്ങളിലും പ്രതിഷേധമുയരണം. ഓരോ തൊഴിലാളിയും ഓരോ ദരിദ്രനും ഈ തീരുമാനത്തെ ചെറുക്കണം. തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തെ റദ്ദു ചെയ്യാനുള്ള ഈ കരിനിയമത്തെ ചെറുത്തുനില്‍ക്കേണ്ടത് ഇന്ത്യന്‍ ജനതയുടെ കടമയാണ്.ഇന്ത്യയില്‍ നിന്ന് ഗാന്ധിസ്മൃതിപോലും നീക്കം ചെയ്യാനുള്ള അധമമായ ഈ തീരുമാനത്തെ പ്രബുദ്ധരായ ജനത ചോദ്യം ചെയ്യേണ്ടതുണ്ട്.

വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവികാ മിഷന്‍ (ഗ്രാമീണ്‍) എന്നാണ് തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര്. ഈ പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ കോടിക്കണക്കിന് തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു പുറത്താകും. കാരണം ഓരോ സംസ്ഥാനത്തും ഗ്രാമീണ മേഖല ഏത് എന്നു നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകും. കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണം എന്നു അംഗീകരിക്കാത്ത മേഖലകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഈ സ്‌കീമില്‍ നിന്നു പുറത്താകും.സെമി അര്‍ബന്‍ ലാന്‍ഡ്‌സ്‌കേപ്പ് ഉള്ള കേരളത്തെ ആയിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുന്നത്.എന്നു മാത്രവുമല്ല പദ്ധതി ചിലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്നാണ് പുതിയ നിബന്ധന.

ചുരുക്കത്തില്‍ യുപിഎ സര്‍ക്കാര്‍ വിഭാവനം ചെയ്ത് മഹാത്മാഗാന്ധിയുടെ പേരില്‍ നടപ്പാക്കിയ ഈ പദ്ധതിയുടെ എല്ലാ ജനോപകാര പ്രദമായ ഘടകങ്ങളും എടുത്തു കളഞ്ഞ് മഹാത്മജിയുടെ പേരുപോലും നീക്കം ചെയ്ത് ഇതിനു പരിമിതമായ ബജറ്റ് മാത്രം സൃഷ്ടിച്ച് ഊ പദ്ധതിയുടെ അന്ത:സത്ത നശിപ്പിച്ച് പുതിയ രൂപത്തില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇതിനെതിരെ രാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജനതയും രംഗത്തിറങ്ങണം. പ്രതിഷേധിക്കണം,സമരം ചെയ്യണം.ഇത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ്.

നരേന്ദ്ര മോദിയുടെ ഗാന്ധി നിന്ദ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അതിന് ദശകത്തോളം പഴക്കമുണ്ട്.ഗാന്ധിജിയെ പിറകോട്ടു തള്ളി ഗോഡ്സെയെ രാഷ്ട്രപിതാവായി ഉയർത്തിക്കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് സംഘ്പരിവാർ ശക്തികൾ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.ദശാബ്ദങ്ങളുടെ പഴക്കമുള്ള ഹിന്ദുത്വ അജൻഡയാണ് ഘട്ടം ഘട്ടമായി നടത്തിക്കൊണ്ടിരിക്കുന്നത്.2014ൽ അധികാരത്തിലേറിയതു മുതൽ തുടങ്ങിയതാണ് മോദിയുടെയും സഹചാരികളുടെയും രാജ്യത്തെ വൈദേശികാധിപത്യത്തിൽ നിന്നു മോചിപ്പിക്കുന്നതിൽ അദ്വിതീയ പങ്ക് വഹിക്കുകയും ആഗോള സമൂഹം ആദരിക്കുകയും ചെയ്യുന്ന ഗാന്ധിയെ നിന്ദിക്കുകയും ഗാന്ധിഘാതകൻ നാഥുറാം ഗോഡ്‌സെയെ മഹത്വവത്കരിക്കുകയും ചെയ്യുന്ന നിലപാട്.ഒന്നാം മോദി സർക്കാരിന്റെ ആദ്യ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത് ഗാന്ധിജിയുമായി ബന്ധപ്പെട്ട ഫയലുകൾനശിപ്പിക്കലായിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട 15000 രേഖകളാണ് 2014 ജൂലൈയിൽ നശിപ്പിക്കപ്പെട്ടത്.2017 ൽ ഖാദി കമ്മീഷന്റെ കലണ്ടറിൽ നിന്ന് ഗാന്ധിയുടെ ചിത്രത്തിനു പകരം തന്റെ ചിത്രം ചേർത്തു. എൻ സി ആർ ടി പുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒന്നൊന്നായി നീക്കം ചെയ്തു. 2019 ജനവരി 30 ന് ഗാന്ധിചിത്രത്തിലേക്ക് വെടിയുതിർത്ത് ഗാന്ധിവധത്തെ പുനരാവിഷ്‌ക്കരിക്കുകയും ഗാന്ധിയുടെ രക്തസാക്ഷിദിനത്തെ ആഘോഷമാക്കുകയും ചെയ്തത് ഹിന്ദു മഹാസഭാ നേതാവ് പൂജാ ശകുൻ പാണ്ഡെയുടെയും അനുയായികളുടെയും ചെയ്തികൾ ഭാരതീയർ ഓർക്കുന്നുണ്ടാവും.

ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധിയെങ്കിലും ലോകം അദ്ദേഹത്തെ കുറിച്ചറിയുന്നത് 1982ൽ റിച്ചാർഡ് ആറ്റൻബറോയുടെ “ഗാന്ധി’ സിനിമ ഇറങ്ങിയതോടെയായിരുന്നു’വെന്നാണ് മോദി പ്രസ്താവിച്ചിരുന്നത്.മാർട്ടിൻ ലൂഥർ കിംഗിനെയും നെൽസൻ മണ്ടേലയെയും പോലുള്ള നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാ രാണെങ്കിലും ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിവില്ലാതെ പോയിട്ടുണ്ട് എന്ന് മോദി ഇന്ത്യൻ ജനതയോട് വിളിച്ചു പറഞ്ഞു. എന്നാൽ ഗാന്ധി സിനിമ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പേ ലോക ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിത്വമാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാഗാന്ധി. വർണവിവേചനത്തിനും ബ്രിട്ടീഷ് ഇന്ത്യയിലെ കരിനിയമങ്ങൾക്കുമെതിരെ ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സമരം നടത്തിയത് ആഗോള ശ്രദ്ധയാകർഷിച്ചിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബ്രിട്ടീഷുകാർക്കെതിരായ അഹിംസയിലൂന്നിയ സത്യഗ്രഹ സമരം ആഗോള സമൂഹത്തിൽ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. “മഹാത്മാ’ എന്നാണ് ലോകമെങ്ങും അദ്ദേഹം വിളിക്കപ്പെടുന്നതു തന്നെ. ആഗോളസമൂഹം ഗാന്ധിക്ക് നൽകുന്ന സ്ഥാനവും ആദരവും അതിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

1927ൽ പ്രസിദ്ധീകരിച്ച “ദ സ്റ്റോറി ഓഫ് മൈ എക്‌സിപെരിമെന്റ്‌സ് വിത്ത് ട്രൂത്ത്’ എന്ന ഗാന്ധിയുടെ ആത്മകഥ മൂന്ന് വർഷത്തിനകം മൂന്ന് ലക്ഷം കോപ്പി വിറ്റഴിയുകയും നിരവധി വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി എന്നതും ആഗോളതലത്തിൽ ഗാന്ധിയെക്കുറിച്ചുള്ള അറിവും ആദരവും വിളിച്ചോതുന്നു.1982 ൽ “ഗാന്ധി’ സിനിമ ഇറങ്ങുന്നതിന് അരനൂറ്റാണ്ട് മുമ്പ് 1930ൽ ന്യൂയോർക്കിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ടൈംസ് മാഗസിൻ ആ വർഷത്തെ“മാൻ ഓഫ് ദി ഇയറാ’യി തിരഞ്ഞെടുത്തത് ഗാന്ധിജിയെയായിരുന്നു എന്നത് പോലും മോദിക്ക് അറിവില്ലാതെ പോയി.

ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്സേയെ മഹത്വൽക്കരിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രതിമകളും ക്ഷേത്രങ്ങളും ഇന്ത്യയിലങ്ങോളമിങ്ങോളം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്.മോദി അധികാരത്തിലേറിയ ഉടനെത്തന്നെ 2016ലെ ഗാന്ധി ജയന്തി ദിനത്തിൽ ഉത്തർപ്രദേശിൽ മീററ്റിലെ ഹിന്ദു മഹാസഭാ ഓഫീസിൽ ആദ്യത്തെ ഗോഡ്സേ പ്രതിമ സ്ഥാപിക്കപ്പെട്ടു.ആ ഉദ്ഘാട ചടങ്ങിൽ മുന്നോട്ടു വെച്ച ആശയം “ഗാന്ധിജിയെ ആദരിക്കുന്നത് അവസാനിപ്പിക്കൂ, ഗോഡ്സെയേ ആരാധിക്കൂ” എന്നായിരുന്നു.2017 ൽ ഗ്വാളിയോറിൽ ഗോഡ്സേക്കായി ഒരു ക്ഷേത്രവും പണിതു. ഗാന്ധിജിയെ തമസ്ക്കരിക്കുകയും അതിലൂടെ അദ്ദേഹത്തെ ഭാരതനാട്ടിൽ നിന്ന് നിഷ്കാസനം ചെയ്യാനുമാണ് സംഘ പരിവാർ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ഗോഡ്സേയേ രാഷ്ട്രപിതാവായി ഉയർത്തിക്കൊണ്ടുവരാനുള്ള ആസൂത്രണ നീക്കമാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.ദശാബ്ദങ്ങളുടെ പഴക്കമുള്ള ഈ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ തുടർച്ചയാണ് മോദി തുടരുന്ന ഗാന്ധിനിന്ദ.

ഇന്ത്യയെന്നാൽ ഗാന്ധിജിയാണ്.ഒരു ദേശത്തിന്റെ പേര് ഒരു മനുഷ്യനുമായി ഇത്രമേൽ ആത്മീയമായി ലയിച്ച ചരിത്രം അപൂർവമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു രാഷ്ട്രീയ സംഭവമല്ലെന്ന് ലോകത്തെ പഠിപ്പിച്ചത് ഗാന്ധിജിയായിരുന്നു; അത് മനുഷ്യന്റെ ആത്മാവിന്റെ വിമോചനമാണെന്ന് അദ്ദേഹം തെളിയിച്ചു. സത്യവും അഹിംസയും ആയുധമാക്കി ഒരു സാമ്രാജ്യത്തെ വിറപ്പിച്ച ആ മനുഷ്യൻ, ഇന്ത്യയുടെ മനസ്സാക്ഷിയായി മാറി.ഗാന്ധിജി ഇന്ത്യയെ കണ്ടത് ഭൂപടത്തിലുളള ഒരു രാഷ്ട്രമെന്ന നിലയിൽ അല്ല, കോടിക്കണക്കിന് മനുഷ്യരുടെ ദുഃഖവും പ്രതീക്ഷയും ചേർന്ന ഒരു ആത്മാവെന്ന നിലയിലാണ്.ഇന്ത്യയുടെ ആത്മാവിനെ ലോകത്തിനു മുന്നിൽ ഗാന്ധിജി തുറന്നു കാട്ടി.

ഇന്ന് ഇന്ത്യ മുന്നേറുമ്പോഴും,വഴി തെറ്റുന്ന ഓരോ നിമിഷത്തിലും തിരിഞ്ഞുനോക്കേണ്ട കണ്ണാടി ഗാന്ധിജിയാണ്. അധികാരത്തിന്റെയും അക്രമത്തിന്റെയും ശബ്ദക്കളത്തിൽ, മനുഷ്യത്വത്തിന്റെ മൃദുസ്വരം ഓർമ്മിപ്പിക്കുന്ന ധർമ്മബോധം.ഗാന്ധിജി ഒരു ചരിത്രപാഠമായി മാത്രമല്ല, കാലാതീതമായ ഒരു നൈതിക ദിശയായി തന്നെ നിലനിൽക്കും.കാലം മാറിയാലും, വെല്ലുവിളികൾ പുതുക്കപ്പെട്ടാലും,ഇന്ത്യ വഴിതെറ്റാതിരിക്കാനുള്ള നൈതിക വെളിച്ചം ഗാന്ധിജിയാണ്.അധികാര രാഷ്ട്രീയത്തിന്റെ കോലാഹലത്തിനിടയിൽ, മനുഷ്യനെ മനുഷ്യനായി കാണാനുള്ള ബോധം ഓർമ്മിപ്പിക്കുന്ന ശബ്ദം. അതുകൊണ്ടുതന്നെ ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവാണ്, രാജ്യത്തിന്റെ ശ്വാസം. അതിനേക്കാൾ വലിയ സത്യമായി,ഇന്ത്യയുടെ പരമാത്മാവുമാണ്, രാജ്യത്തിന്റെ ആത്മബോധം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )