
ചുള്ളിക്കാടിനെന്ത് വില ?
- നടീനടൻമാർക്കും മിമിക്രിക്കാർക്കും ഗായകർക്കുമുള്ള വില എഴുത്തുകാരനില്ലേ എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ ചോദ്യം.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്തർദ്ദേശീയ സാഹിത്യോൽസവത്തിൽ പ്രഭാഷണം നടത്തിയതിന് പ്രതിഫലം വെറും 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് . തൻ്റെ വില അന്നാണ് (ജനുവരി 30) തനിക്ക് മനസ്സിലായത് എന്ന് മലയാളി സാംസ്ക്കാരിക ലോകത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള എഫ്ബി പോസ്റ്റിൽ കവി പറയുന്നു. തൃശൂരിലെത്താൻ ടാക്സിക്കൂലി തന്നെ 3500 രൂപ നൽകേണ്ടി വന്നു.
ചുള്ളിക്കാടിൻ്റെ എഫ്ബി പോസ്റ്റ്.
എന്റെ വില.
- ബാലചന്ദ്രൻ ചുള്ളിക്കാട്
കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024)
കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോൽസവം ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു. ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്. പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ് (2400/-). എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്റൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ (3500/-). 3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽ നിന്നാണ്.
പ്രബുദ്ധരായ മലയാളികളേ,
നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞു നിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.
മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട് , നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്….
എഴുത്തുകാരുടെ സംസ്ക്കാരിക മൂല്യം സാഹിത്യ അക്കാദമി തന്നെ കുറച്ച് കാണുന്ന സാഹചര്യത്തിൽ ചുള്ളിക്കാടിൻറെ പ്രതികരണം സജീവ ചർച്ചയാവും.