
ചൂരൽമല പുനരധിവാസം ഇനിയുമകലെ
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️
“ദുരിതബാധിതരായ ഞങ്ങൾക്ക് ഏറ്റവും കുറഞ്ഞത് പത്ത് സെന്റ് ഭൂമി വേണം.മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്കും കൃഷി ചെയ്ത് ജീവിക്കുന്നവർക്കുമെല്ലാം കൽപറ്റയിലെ ടൗൺഷിപ്പ് ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം, സർക്കാരിന്റെ തീരുമാനത്തിനനുസരിച്ച് നിൽക്കുകയല്ലാതെ ഞങ്ങൾക്കിനി മാർഗമൊന്നുമില്ല,കാരണം ഒരു രാത്രി കൊണ്ട് ഞങ്ങളുടെ എല്ലാം നഷ്ടമായതാണ്.വീട് നിന്ന സ്ഥലത്ത് ഇപ്പോൾ പുഴയാണ്.അവിടെ വീടുണ്ടായിരുന്നു എന്നതിന്റെ അടയാളം പോലും ബാക്കിയില്ല. ചൂരൽമല- മുണ്ടക്കൈ നിവാസികളായ ദുരിതബാധിതരുടെ അടക്കംപറച്ചിലുകൾ അവസാനിക്കുന്നില്ല. ആശങ്കകൾ ഒഴിയാതെ ഈ ഉള്ളൊഴുക്കുകൾക്ക് അറുതിയില്ലേ.
2024 ജൂലൈ 30ന് പുലർച്ചെ1:46നാണ് മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്ത് ആദ്യ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അതിഭയാനകമായി വലിയ മലവെള്ളപ്പാച്ചിലായി മാറിയ ദുരന്തം നാടിനെ ഒന്നാകെ തുടച്ചു കൊണ്ടു പോവുകയായിരുന്നു. പുലർച്ച 4:10 ഓടെ വീണ്ടും ഉരുൾപൊട്ടി.നേരം പുലർന്നതോടെയാണ് മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിന്‍റെ വ്യാപ്‌തി നാടെല്ലാം അറിയുന്നത്.ദുരന്തം ഉണ്ടായത് മുതൽ നാടിനൊപ്പം രക്ഷാകരങ്ങളുമായി കേരളത്തിന്‍റെ വിവിധ ദിക്കുകളിൽ നിന്നെത്തിയ മനുഷ്യരും,വിവിധ സേനകളും സർക്കാർ സംവിധാനങ്ങളും അണിനിരക്കുകയായിരുന്നു.രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിൽ രേഖപ്പെടുത്തപ്പെട്ട ദുരന്തം കൂടിയായിരുന്നു വയനാട്ടിലേത്. മണ്ണിനടിയിലായിപ്പോയ നിരവധി മനുഷ്യരെ പോലും കണ്ടെത്താനായിട്ടില്ലാത്ത ദുരന്തം.
300 ൽ അധികം ആളുകളാണ് ഈ ദുരന്തത്തിൽ മരണമടഞ്ഞത്.183 വീടുകൾ പൂർണമായും അപ്രത്യക്ഷമായി.145 വീടുകൾ പൂർണമായും തകർന്നു. വാസയോഗ്യമല്ലാത്ത 240 വീടുകൾ,ഭാഗികമായി തകർന്ന 170 വീടുകൾ,340 ഹെക്‌ടറോളം കൃഷിഭൂമി എന്നിവയും മലവെള്ളപ്പാച്ചിലെടുത്തു. മുണ്ടക്കൈ-ചൂരൽമല-പുഞ്ചിരിമട്ടം പ്രദേശത്തെ 1013 കുടുംബങ്ങളിലെ 3000 ത്തിലധികം ആളുകളാണ് ഈ ഉരുൾ ദുരന്തത്തിന് ഇരകളായത്. മുണ്ടക്കൈ സർക്കാർ എൽപി സ്‌കൂളും വെള്ളാർമല സർക്കാർ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും അപകടത്തിൽ പൂർണമായി തകർന്നു. മുണ്ടക്കൈയിലെ മുസ്ലിം പള്ളിയും മദ്രസയും, ചൂരൽമലയിലെ അമ്പലവുമൊക്ക മണ്ണിലമർന്നു.
ദുരന്തത്തിന്‍റെ കണ്ണീർക്കയങ്ങളിൽ നിന്നും വയനാട് പതിയെ കരകയറി തുടങ്ങിയിരിക്കുന്നു എന്നു പറയാം.ദുരന്തത്തിൽ പകച്ചു നിൽക്കാതെ ഏറ്റവും കാര്യക്ഷമമായി മുന്നേറിയ രക്ഷാപ്രവർത്തനം മുതൽ എല്ലാം നഷ്‌ടപ്പെട്ടവർക്കായുള്ള പ്രാഥമികതലത്തിലുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളിൽ ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായിരുന്നു.
ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിൽ എത്തിയ 795 കുടുംബങ്ങൾക്കാണ് അന്ന് സർക്കാരും,വിവിധ സന്നദ്ധ പ്രവർത്തകരും ചേർന്ന് താൽക്കാലിക പുനരധിവാസം ഒരുക്കിയത്.2569 പേരാണ് പുനരധിവാസത്തിന്‍റെ ആദ്യഘട്ടമായ താൽക്കാലിക വാടക മുറികളിലേക്ക് പോയത്. ഇവർക്കായി വൈത്തിരി താലൂക്കിലെ വിവിധ വാടകവീടുകളും സർക്കാർ സംവിധാനങ്ങളുമായിരുന്നു ഉപയോഗപ്പെടിത്തിയത്. എന്നാൽ താൽക്കാലിക പരിഹാരം കണ്ട ശേഷം കളം വിടുന്ന സർക്കാരുകളെയാണ് ദുരന്തബാധിതർ പിന്നീട് കണ്ടത്.
പത്തുവർഷം മുമ്പ് നാടുവിട്ടു പോയവർ പോലും ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾ വീട് പൂർണമായും നഷ്‌ടപെട്ട പലരും ലിസ്റ്റിന് പുറത്തായി എന്ന പരാതി നിലനിൽക്കുന്നു.ഇതോടെ കരട് ലിസ്റ്റിനെതിരെ നാട്ടുകാർ രംഗത്തു വരുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. മുഴുവനാളുകൾക്കും പുനരധിവാസം ഒരുക്കണമെന്നാണ് ദുരിത ബാധിതരുടെ ആവശ്യം. മുണ്ടക്കൈ-ചൂരൽമല-പുഞ്ചിരിമട്ടം പ്രദേശങ്ങൾ പൂർണമായി റെഡ് സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ആ പ്രദേശത്തുള്ള വീടും മറ്റും അവശേഷിച്ച പലരും പുനരധിവാസ ലിസ്റ്റിൽ നിന്നും പുറത്തായി. ഇനി ഒരിക്കലും അവിടെ താമസ യോഗ്യമല്ലെന്ന് പറയുമ്പോഴാണ് ഇവർ ലിസ്റ്റിൽ നിന്നും പുറത്താകുന്നത്. സംസ്ഥാന സർക്കാർ ഏകോപിച്ച ഉദ്യോഗതലത്തിൽ നടത്തിയ സർവേയുടെ ഭാഗമായാണ് ഈ ലിസ്റ്റ് തയ്യാറാക്കിയത്.ടൗൺഷിപ്പിൽ ഉൾപ്പെട്ട വീട് വേണ്ട എന്ന് പറയുമ്പോൾ സർക്കാർ 15 ലക്ഷം രൂപ തരാമെന്നാണ് പറയുന്നത്. ആ പണം വാങ്ങി മറ്റെവിടെയെങ്കിലും പത്ത് സെന്റ് സ്ഥലം വാങ്ങി വീട് വെക്കാനൊന്നും അവർക്ക് കഴിയില്ല.നാൽപതു ലക്ഷമെങ്കിലും വേണമെന്നാണ് അവരുടെ ആവശ്യം.സർക്കാരിന്റെ പുനരധിവാസം കാത്ത് വയനാടിന്റെ പല ഭാഗങ്ങളിലായി വാടക വീടുകളിൽ താമസിക്കുന്നവരുടെയെല്ലാം ശബ്ദമാണിത്. പുനരധിവാസത്തിലെ അപാകതകളും പുനരധിവാസം സംബന്ധിച്ചുള്ള ആശങ്കകളും ദുരിതബാധിതർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്, പരിഹാരമൊന്നുമില്ലാതെ…മറ്റൊരു പ്രതീക്ഷയും ഇല്ലാതായതോടെയാണ് പുനരധിവാസത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയതെന്ന് ദുരന്തബാധിതർ പറയുന്നു.
417 കുടുംബങ്ങളാണ് പുനരധിവാസത്തിനുള്ള അന്തിമപട്ടികയിലുള്ളത്. ഫേസ് വൺ, ഫേസ് 2 എ, ഫേസ് 2ബി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പട്ടിക നിർമിച്ചത്.ദുരന്തം നേരിട്ട് ബാധിച്ച 255 കുടുംബങ്ങൾ ഫേസ് വണ്ണിലും ജോൺ മത്തായി കമ്മീഷൻ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശത്തുള്ള 89 കുടുംബങ്ങൾ ഫേസ് 2-എ യിലും അന്തിമ പട്ടികയിൽ വാസയോഗ്യമല്ലെന്ന് അടയാളപ്പെടുത്തിയ പ്രദേശത്തിന്റെ 50 മീറ്റർ ചുറ്റളവിലുള്ള 73 കുടുംബങ്ങൾ ഫേസ് 2 ബി യിലുമാണുള്ളത്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവരെയാണ് മൂന്ന് വിഭാഗങ്ങളായി പുനരധിവസിപ്പിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കിയത്. പുനരധിവാസ പട്ടികയുടെ ഡ്രാഫ്റ്റ് വന്നത് മുതൽ വലിയ പ്രതിഷേധമാണുണ്ടായത്.ഏഴ് സെന്റ് ഭൂമിയിലെ വീടും ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്ക് 15 ലക്ഷം രൂപയുമാണ് നൽകുമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ ടൗൺഷിപ്പിൽ 10 സെന്റിലെങ്കിലും വീട് വേണമെന്നും 15 ലക്ഷത്തിനുപകരം 40 ലക്ഷം രൂപ വേണമെന്നുമായിരുന്നു ദുരിതബാധിതരുടെ ആവശ്യം.ഈ ആവശ്യം മുൻനിർത്തി പുനരധിവാസത്തിന് സമ്മതപത്രം നൽകാൻ ഇവർ തയ്യാറായിരുന്നില്ല. ടൗൺഷിപ്പിനായുള്ള ആദ്യഘട്ട ഗുണഭോക്താക്കളെ വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ നേരിൽ കണ്ട് സംസാരിച്ചപ്പോഴും വളരെ ചുരുക്കം ആളുകൾ മാത്രമായിരുന്നു സമ്മതപത്രം നൽകിയത്. തുടർന്നുള്ള ചർച്ചകൾക്കൊടുവിലാണ് ദുരിതബാധിതർ സമ്മതപത്രം ഒപ്പിടാൻ തയ്യാറായത്.പുനരധിവാസത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയതായും സർക്കാർ ഇപ്പോഴും ലിസ്റ്റിൽ നിന്ന് ആളുകളെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ദുരിതബാധിതരിൽ ചിലർ അഭിപ്രായപ്പെടുന്നു.പുനരധിവാസപട്ടിക പുറത്തു വന്നപ്പോൾ ലിസ്റ്റിൽ പേരില്ല എന്ന ആക്ഷേപം പലരിൽ നിന്നും വരികയും ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താൻ പോലും ദുരിതബാധിതർ എത്തുകയും ചെയ്തിരുന്നു എന്നുള്ളത് മാധ്യമങ്ങളിൽ നമ്മൾ കണ്ടതാണ്.
കുറേയാളുകൾക്ക് സന്നദ്ധസംഘടനകൾ വീട് നിർമ്മിച്ച് നൽകുന്നുണ്ട്. അങ്ങനെ ആളുകൾ പോകുമ്പോൾ സർക്കാറിന് കുറച്ച് വീടുകൾ മാത്രം ഉണ്ടാക്കി നൽകിയാൽ മതിയല്ലോ.അങ്ങനെ പോകുന്നവർക്കുവേണ്ടി സർക്കാർ ഒരു ഫോം നൽകിയിട്ടുണ്ട്.അതിൽ രണ്ട് ഓപ്ഷനുണ്ട്. ഒന്നുകിൽ വീട് വേണം, അല്ലെങ്കിൽ വീടിന് പകരം പണം.എല്ലാവർക്കും 1000 സ്‌ക്വയർ ഫീറ്റ് വീടും കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമിയും,ചൂരൽമല ടൗണിൽ കടകൾ നഷ്ടപ്പെട്ടവർക്ക് അതും നൽകണമെന്നാണ് ദുരിത ബാധിതരുടെ ആവശ്യം.
കൂലിപ്പണി ചെയ്തും തോട്ടങ്ങളിൽ പണിയെടുത്തും ജീവിക്കുന്നവരാണ് മുണ്ടക്കൈ ദുരന്തബാധിതരിലേറെയും.വീടുകളോട് ചേർന്ന് കോഴികളെയും, പശുവിനെയും, ആടുകളെയും വളർത്തി ജീവിച്ചിരുന്നവരാണ് ആ മേഖലയിള്ളുത്. അടുക്കളത്തോട്ടം ഉൾപ്പെടെ വീട്ടാവശ്യത്തിന് കൃഷിയും മറ്റും ചെയ്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ.സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിലേക്കു മാറിയാൽ നിത്യജീവിതത്തിനായി തങ്ങൾ ചെയ്തുവന്നിരുന്ന കൃഷിയും മൃഗപരിപാലനവും തുടരാൻ കഴിയുമോ എന്ന ആശങ്ക ഇവർക്കുണ്ട്.ടൗൺഷിപ്പിലെ ഏഴ് സെന്റിൽ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.ടൗൺഷിപ്പ് നിർമാണം തുടങ്ങിയിട്ടും ലിസ്റ്റിൽ പേരു വരാതെ പ്രതീക്ഷ നഷ്ടപ്പെട്ട നിരവധി ദുരിതബാധിതരുണ്ട്.മാത്രമല്ല രൂപരേഖയിൽ വീടുകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, വിനോദ കേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവയുണ്ടായിരുന്നു. അതിനെക്കുറിച്ചൊന്നും ഇപ്പോൾ ഒന്നും കേൾക്കുന്നില്ല.എന്നാൽ, ടൗൺഷിപ്പ് പുനരധിവാസത്തിനുള്ള മികച്ച മാതൃകയാണ് എന്നാണ് സർക്കാർ ആവർത്തിച്ച് പറയുന്നത്.സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുകയല്ലാതെ മറ്റ് പോംവഴിയില്ല എന്ന നിസ്സഹായാവസ്ഥയിലാണ് അവർ എന്നാണ് മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായവർ പറയുന്നത്.
ലിസ്റ്റിൽ ഉൾപ്പെടുക എന്നുമാത്രമായിരുന്നില്ല അവരുടെ ആവശ്യം. ദുരന്തബാധിതർക്ക് കടങ്ങളുണ്ട്.അവരുടെ ഉപജീവനമാർഗമായിരുന്ന സ്ഥലങ്ങൾ നഷ്ടമായിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. ദുരന്തമുഖത്തുള്ള 700, 800 പേർക്ക് തൊഴിൽ നൽകുമെന്ന് റവന്യൂ മന്ത്രി പറഞ്ഞിരുന്നു.അതെല്ലാം പാഴ്വാക്കുകളായി മാറിയിരിക്കുന്നു.
2018-ലെ ഉരുൾപൊട്ടലിൽ ലഭിച്ച ധനസഹായത്തിന്റെ പേരിൽ ഇപ്പോൾ സഹായം നിഷേധിക്കപ്പെട്ട വ്യക്തികളെയും ചൂരൽമലയിൽ നമുക്ക് കാണാവുന്നതാണ്.
2018 ലെ ഉരുൾപൊട്ടലിൽ ധനസഹായം നൽകിയെന്ന സാങ്കേതിക കാരണം പറയുമ്പോഴും ദുരന്തമുഖത്ത് വീട്ടുകാരെയെല്ലാം നഷ്ടപ്പെട്ടവരെ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് കൊടും ക്രൂരതയാണ്. ദുരിതബാധിതരുടെ2024 വായ്പകൾ എഴുതിത്തള്ളണമെന്ന കാര്യത്തിൽ സംസ്ഥാന ബാങ്കേഴ്‌സ് സമിതിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത് നിയമങ്ങൾ യാന്ത്രികമാകരുതെന്നായിരുന്നു. എന്നാൽ, ഇതേ യാന്ത്രികതയാണ് ഇത്തരം ദുരിത ബാധിതർ അടക്കമുള്ള,ലിസ്റ്റിൽ പേര് വരാത്തവരുടെ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുന്നത്.ലിസ്റ്റിൽ പേരില്ലാതായ ദുരിതബാധിതർ എന്ത് ചെയ്യണമെന്ന് ചോദിക്കുകയാണ് ദുരന്തം സംഭവിച്ചത് മുതൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പോലും ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഇല്ല.
മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിലൂടെ ബെയ്‌ലി പാലവും കടന്ന് ഒന്നര കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന ഗ്രാമമാണ് അട്ടമല. പുനരധിവാസം പൂർത്തായാകുന്നതോടെ തീർത്തും ഒറ്റപ്പെടുന്ന ചൂരൽമലയോട് ചേർന്ന അട്ടമലയിലുള്ള കുടുംബങ്ങൾ ഇനി ഒറ്റപ്പെട്ട അവസ്ഥയിൽ താമസിക്കണം.ഭാവിയിലെ ദുരന്തസാധ്യത പോലും പരിഗണിക്കാതെയാണ് അട്ടമല നിവാസികളോട് അവരുടെ വീടുകളിലേക്ക് തിരിച്ചുപോകാൻ സർക്കാർ പറയുന്നത്. ഇനിയൊരു പരീക്ഷണത്തിനില്ലെന്നും അട്ടമലയിലേക്ക് തിരിച്ചു പോകില്ലെന്നും അട്ടമലക്കാർ പറയുന്നത്.ലിസ്റ്റിൽ നിന്ന് എത്രത്തോളം ആളുകളെ ഒഴിവാക്കാമെന്നാണ് നോക്കുന്നത്. സ്‌കൂൾ റോഡിലെ പല വീടുകളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. അവിടെയാണ് കൂടുതലും മരണങ്ങൾ സംഭവിച്ചത്. സ്‌കൂൾ റോഡിന്റെ മേലെ ഭാഗത്തുള്ള പടവെട്ടിക്കുന്ന് പ്രദേശങ്ങളെല്ലാം താമസിക്കാൻ പറ്റാത്ത സ്ഥലമാണ്.“ബെയ്‌ലി പാലം കഴിഞ്ഞാണ് അട്ടമലയിലേക്ക് പോകേണ്ടത്. ആ ഒരു വഴി മാത്രമാണുള്ളത്. ബെയ്‌ലി പാലത്തിനപ്പുറം പത്തു കുടുംബവും അത് കഴിഞ്ഞ് അട്ടമലയിൽ 27 കുടുംബവും മാത്രമാണ് പ്രദേശത്ത് അവശേഷിക്കുക. ബെയ്‌ലി പാലമല്ലാതെ മറ്റൊരു വഴിയും അവർക്ക് പുറത്തേക്ക് എത്താനില്ല. ആ പ്രദേശത്ത് ബാക്കിയുള്ളവരെല്ലാം പുനരധിവാസം ലഭിച്ച് പോയി കഴിഞ്ഞാൽ പിന്നെ കുറച്ചു കുടുംബങ്ങൾ മാത്രം ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കേണ്ടിവരും. ഞങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ആ പ്രദേശത്ത് കുറച്ചുപേർ മാത്രം ബാക്കിയാക്കുകയാണ്.
അവരേയും പുനരധിവാസത്തിൽ ഉൾപ്പെടുത്താൻ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു എന്ന് തദ്ദേശ വാസികൾ പറയുന്നു.അവിടെ ഹൈടെക് പാലവും റോഡിൽ സോളാറും വരുമെന്നാണ് കലക്ടറേറ്റിൽ നിന്ന് ലഭിക്കുന്ന മറുപടി. അതുവരെ വാടകവീട്ടിൽ താമസിക്കാനാണ് പറയുന്നത്.ദുരിതബാധിതരുടെ കടം എഴുതിത്തള്ളില്ല എന്ന് കേന്ദ്ര സർക്കാർ സൂചന നൽകിയിട്ടുണ്ട്.ഭാവിയിൽ മറ്റൊരു ബാങ്ക് വായ്പ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലാണിവർ. ഇത്തരം ആശങ്കകൾക്കെല്ലാം അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്.
2019 ഓഗസ്ത് എട്ടിന് പതിനേഴ് പേരുടെ ജീവനെടുക്കുകയും ചെയ്ത പുത്തുമല ഉരുൾപ്പൊട്ടൽ ദുരന്തം നമുക്കു മുന്നിലുണ്ട്. സർക്കാർ വാഗ്ദാനങ്ങളെല്ലാം പ്രഖ്യാ പനത്തിലൊതുങ്ങിയ അനുഭവമാണ് പുത്തുമലക്കാർക്കുള്ളത്. ദുരന്തം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞാണ് പുത്തുമലക്കാർക്ക് സ്വന്തം വീടെന്ന സ്വപ്‌നം യാഥാർഥ്യമായത്. എന്നാൽ വീട് നിർമിച്ച് ഒരു വർഷമായതോടെ ആ വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങി.പുത്തുമല ദുരന്തത്തിലെ പുനരധിവാസത്തിന്റെ അതേ അവസ്ഥ തന്നെ ഇവിടെയും ആവർത്തിക്കുന്നതു കാണാം.“പുത്തുമല ദുരന്തബാധിതർക്ക് മേപ്പാടി നെടുമ്പാല എസ്റ്റേറ്റാണ് നൽകിയത്. ആറു സെന്റ് ഭൂമിയും അറുനൂറോ എഴുനൂറോ സ്‌ക്വയർ ഫീറ്റിലുള്ള വീടും. നല്ല മഴയുള്ള സമയത്ത് അവിടുത്തെ അവസ്ഥ വളരെ ദയനീയമാണ്. ചോർന്നൊലിക്കുന്ന അവസ്ഥയിലാണ് അവർ ഇന്നും താമസിക്കുന്നത്. ഒരു വീട്ടിലെ മലിനജലം അടുത്ത വീട്ടിലേക്കാണ് ഒഴുകുന്നത്. വയനാട്ടിൽ ഒരു സെന്റ് ഭൂമി കൂടുതലായി നൽകുന്നുണ്ടെങ്കിലും വീടിന്റെ സ്‌ക്വയർ ഫീറ്റ് കൂടുതലായതുകൊണ്ട് സ്ഥലപരിമിതി പ്രശ്നമാകും.1500- ഓളം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടിവരുമെന്നാണ് സർക്കാർ ആദ്യം പറഞ്ഞിരുന്നത്. അന്ന് ജോൺ മത്തായി പറഞ്ഞത് അടുത്ത 50 കൊല്ലത്തേക്ക് അവിടെ ഉരുൾപൊട്ടില്ല എന്നാണ്. എന്നാൽ, അവിടെ താമസിക്കാൻ പറ്റാത്ത സ്ഥലങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് 300 മീറ്റർ ദൂരത്തിലുള്ള ആളുകളെ മാറ്റണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇപ്പോൾ 30,50 മീറ്റർ ദൂരത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. മഴക്കാലം എത്താറായി. ആളുകൾ അവിടെ താമസിക്കേണ്ടിവരുന്നതിന്റെ ആശങ്കയിൽ തന്നെയാണ്.
പുനരധിവാസ നടപടികളിൽ പ്രശ്‌നങ്ങളും ദുരിതബാധിതരുടെ ആശങ്കകളും നിലനിൽക്കുമ്പോഴും ദുരന്തമുഖത്ത് കേരളത്തെ കൈവിട്ട കേന്ദ്ര നിലപാട് അവഗണിക്കാനാകില്ല. ദുരന്തമുണ്ടായ സാഹചര്യത്തിലും സാമ്പത്തികമായി സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുന്ന ഘട്ടത്തിലാണ് കൽപറ്റയിൽ ടൗൺഷിപ്പിന് കല്ലിട്ടത്. വയനാട്ടിൽ ദുരന്തമുണ്ടായ ശേഷവും മറ്റ് പല സംസ്ഥാനങ്ങളിലും 1000 കോടിയിലധികം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച അതേ കേന്ദ്ര സർക്കാർ മൂന്ന് തവണ നിവേദനം നൽകുകയും നാശനഷ്ട കണക്ക് ബോധിപ്പിച്ചിട്ടും കേരളത്തെ പൂർണമായും അവഗണിക്കുകയാണ് ചെയ്തത്.“ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചപ്പോൾ സ്വാഭാവികമായും കേന്ദ്രസർക്കാറിൽ നിന്ന് വലിയ സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുനരധിവാസത്തിലേക്കുള്ള വലിയ സ്രോതസായി കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്നു. നിർഭാഗ്യവശാൽ ആ വഴിക്ക് ഒന്നും ലഭിച്ചിട്ടില്ല. 2221 കോടി രൂപയാണ് പുനരധിവാസത്തിന് ആവശ്യമാണെന്ന് പറയുന്നത്.എന്നാൽ നൽകിയതാകട്ടെ 529 കോടിയുടെ വായ്പയാണ്”.ദുരിതബാധിത അതിജീവനത്തിന് നൽകിവരുന്ന പതിവുവിഹിതമായ എസ്.ഡി.ആർ.എഫ് ഫണ്ട് കേരളത്തിന് നൽകിയത് വയനാടിനുള്ള കേന്ദ്ര സഹായമെന്ന് വ്യാഖ്യാനിക്കാനും പലരും ശ്രമിച്ചു.ദുരന്തം ഉണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനങ്ങൾക്ക് എല്ലാ സാമ്പത്തിക വർഷവും നൽകിവരുന്ന തുകയാണ് എസ്.ഡി.ആർ.എഫ് വിഹിതം.സാധാരണ നിലയിൽ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട വിഹിതം.ഇതിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. ദുരന്തമുണ്ടാകുമ്പോൾ വേഗത്തിൽ നൽകിയിരുന്ന തുകയായ എൻ.ഡി.ആർ.എഫ് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടുമില്ല.നനഞ്ഞ മഴയിലും ചെളിയിലും കുതിർന്ന അതേ നിൽപ്പിൽതന്നെ നിൽക്കുന്ന അവസ്ഥയിലാണ് ദുരന്തബാധിതർ.അവർ അതിജീവിക്കും, മുണ്ടക്കൈയും ചൂരൽമലയും പുഞ്ചിരി മട്ടവും തിരിച്ചുവരുക തന്നെ ചെയ്യും ’ എന്ന ആത്മവിശ്വാസത്തോടെ നമുക്ക് ദുരിബാധിതരെ ചേർത്തു പിടിക്കാം