
ജയിൽ ആസ്ഥാനത്ത് നിന്ന് കത്തയച്ചത് അസാധാരണവും, നിഗൂഢതകളുമുള്ള നടപടി; കെ .കെ രമ
- പുറത്ത് വിട്ടാൽ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയിൽ സൂപ്രണ്ടുമാർക്കല്ലല്ലോ. ഇവിടുത്തെ പോലീസ് മേധാവികൾക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്.
തിരുവനന്തപുരം : ടി പി ചന്ദ്രശേഖരൻവധക്കേസ് പ്രതികളെ പുറത്തുവിട്ടാൽ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ അതീവ സുരക്ഷ ജയിൽ സൂപ്രണ്ടിനും ജയിൽ ആസ്ഥാനത്ത് നിന്ന് കത്തയച്ചതിൽ പ്രതികരണവുമായി കെ.കെ രമ എംഎൽഎ. അസാധാരണ നടപടിയെന്ന് കെ കെ രമ പ്രതികരിച്ചു. പുറത്ത് വിട്ടാൽ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയിൽ സൂപ്രണ്ടുമാർക്കല്ലല്ലോ. ഇവിടുത്തെ പോലീസ് മേധാവികൾക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണെന്നാണ് എനിക്ക് തോന്നുന്നത് എന്ന് കെ.കെ രമ പറഞ്ഞു.

പലപ്രാവശ്യം ഇത്തരം നടപടികൾ നമ്മൾ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന്പറയുന്ന ഈ കേസിലെ പ്രതിക്ക് നാൽപ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടി.പി കേസിലെ പ്രതികൾക്കാണ് ഇപ്പോൾ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്.വളരെ കൃത്യമായിട്ട് പരോള് കിട്ടും,ഒരു പ്രശ്നനവുമില്ല. ഇഷ്‌ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സർക്കാർ ഈ ടി.പി കേസ് പ്രതികൾക്ക് ചെയ്തു കൊടുക്കുന്നുണ്ടെന്ന് -കെ കെ രമ പറഞ്ഞു.
