
ട്വൻറി-20 ലോകകപ്പ്- കപ്പടിക്കാന്‍ ഇന്ത്യ പാടുപെടും
- മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു
- സെലക്ഷനിൽ ബാറ്റിങ്ങിലും ബോളിങ്ങിലും പിഴവുകളേറെ
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുവല്ലൊ. രോഹിത് ശർമ നയിക്കും. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. സഞ്ജുവിനുപുറമേ ഋഷഭ് പന്തും വിക്കറ്റ് കീപ്പറായെത്തുമ്പോൾ അവസരം ആർക്കുലഭിക്കും എന്ന ആകാംഷയിലാണ് മലയാളികൾ. നാല് ടോപ് ഓർഡർ ബാറ്റർമാർ, രണ്ട് വിക്കറ്റ് കീപ്പർ, നാല് ഓൾറൗണ്ടർ, മൂന്ന് പേസർ, രണ്ട് സ്പിന്നർ എന്നിവരടങ്ങുന്ന 15 അംഗ ടീമിനെയാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസി ജയ്സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
പ്രത്യക്ഷത്തിൽ മികച്ച ടീമാണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ ചില പ്രശ്‌നങ്ങള്‍ ഈ ടീമിനുണ്ട്. കാണിച്ച വലിയ മണ്ടത്തരം ഫിനിഷറായ റിങ്കു സിങിനെ ഒഴിവാക്കി എന്നതാണ്.
ഇന്ത്യക്കു വേണ്ടി ഫിനിഷറായി മികച്ച പ്രകടനം നടത്തിയിട്ടും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി തിളങ്ങിയില്ല എന്ന കാരണം കൊണ്ടു മാത്രം ലോകകപ്പ് ടീമില്‍ നിന്നും റിങ്കുവിനെ ഒഴിവാക്കിയത് മികച്ച തീരുമാനമായി കാണാനാവുന്നില്ല. അങ്ങനെ ആണെങ്കിൽ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരുടെ ഐപിഎല്ലിലെ നിലവിലെ ഫോം പരിഗണിക്കേണ്ടതായിരുന്നു. അതുകൊണ്ടു തന്നെ ഫിനിഷറുടെ റോള്‍ ആരു വഹിക്കും എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ആറാമനായി ദുബെ കഴിഞ്ഞാല്‍ പിന്നീട് ബാറ്റിങില്‍ ആശ്രയിക്കാവുന്ന ആരുമില്ലെന്നത് വലിയ വെല്ലുവിളിതന്നെയാണ്.
ബൗളര്‍മാരെ തിരഞ്ഞെടുക്കുന്നതിലും മികവ് പുലർത്തിയതായി തോന്നുന്നില്ല. നാല് സ്പിന്നർമാരെയും മൂന്ന് പേസർമാരുമാണ് ബോളിംഗ് ഡിപ്പാർട്ട്മെന്റിലുള്ളത് . പേസർമാരിൽ ബുംറ മാത്രമാണ് ഫോമിലുള്ളത്. മോശം ഫോമിലുള്ള മുഹമ്മദ് സിറാജിനു പകരം ഈ ഐപിഎല്ലിൽ ഉജ്വല പ്രകടനം കാഴ്ചവെക്കുന്ന ടി നടരാജനെ പോലുള്ള യുവ ഇന്ത്യൻ പേഴ്സറെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു. നിലവിലെ ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ലോകകപ്പുമായി മടങ്ങുകയെന്നത് രോഹിത്തിനും സംഘത്തിനും അത്ര എളുപ്പമായിരിക്കില്ല.