
ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു
- വിട പറഞ്ഞത് ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്‌ധൻ
തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയയിൽ ലോകപ്രശസ്തനായ വിദഗ്‌ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിൽ വെച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനുമാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് കരസ്തമാക്കിയത്. എംഎസ് പഠനം പൂർത്തിയാക്കിയത് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്നാണ്. ചണ്ഡിഗഡിലെ പോസ്‌റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) ജോലി ചെയ്തിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് പഠിക്കാൻ ജോൺ ഹോപ്കിൻസ് അടക്കമുള്ള ഉന്നത വിദേശ സർവകലാശാലകളിലേക്ക് ഉന്നതപഠനത്തിനായി ഡോ. എം.എസ്.വല്യത്താൻ പോയി.

ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന പല നിർദേശങ്ങളും മുന്നോട്ടുവച്ചു. കോഴിക്കോട്ട് കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാൻ ഡോ. എം.എസ്.വല്യത്താൻ മുന്നിട്ടിറങ്ങി. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്നു. പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട് ഈ ഹൃദയ ഡോക്ടർ.