തിരച്ചിൽ തുടരുന്നു: കൊലയാളി കാട്ടുപോത്ത് കാണാമറയത്ത്

തിരച്ചിൽ തുടരുന്നു: കൊലയാളി കാട്ടുപോത്ത് കാണാമറയത്ത്

  • കുളമ്പടയാളം വെച്ച് കാട്ടുപോത്തുകളെ തിരിച്ചറിയാനാകില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു.

കൂരാച്ചുണ്ട്: കക്കയത്ത് കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല. വനംവകുപ്പിന്റെ താമരശ്ശേരി, വയനാട് ആർആർടി ടീമുകളും കക്കയം, പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തിരഞ്ഞെങ്കിലും കണ്ടെത്താനില്ല. കൊലയാളി കാട്ടുപോത്തിനെ തിരിച്ചറിയുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കക്കയത്ത് കൃഷിയിടത്തിൽവെച്ച് പാലാട്ടിയിൽ അബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫീസർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും കാട്ടുപോത്തിനെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുക പ്രയാസമായി തുടരുന്ന സാഹചര്യമാണുള്ളത്. ശാന്തമാക്കാനോ പിടികൂടാനോ ഉള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാമെന്നാണ് ഉത്തരവിലെ നിർദേശം.

കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്താണെന്ന് സംശയമില്ലാതെ ഉറപ്പിച്ചാൽ മാത്രമേ വെടിവെക്കാൻ പാടുള്ളൂവെന്നും പ്രത്യേകം നിർദേശമുണ്ട്. പ്രദേശത്തെ വനമേഖലയിൽ തമ്പടിച്ച കാട്ടുപോത്തുകളിൽനിന്ന് ആക്രമണകാരിയായതിനെ എങ്ങനെ തിരിച്ചറിയുമെന്നതും പ്രശ്നമാണ്. കുളമ്പടയാളം വെച്ച് കാട്ടുപോത്തുകളെ തിരിച്ചറിയാനാകില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. കാട്ടുപോത്തിനെ കണ്ട പ്രദേശവാസികളുടെ സഹായത്തോടെ അതിനെ തിരിച്ചറിയാനാണ് വനംവകുപ്പിന്റെ ശ്രമം. കാട്ടുപോത്തിനെ കണ്ടെത്തി വെടിവെച്ചുകൊല്ലാൻ തിരച്ചിൽ തുടരുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി. വിജിത്ത് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )