
നജീബ് കാന്തപുരത്തിൻ്റെ വിജയം 6 വോട്ടിന്
കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറു വോട്ടുകൾക്കെന്ന് ഹൈക്കോടതി. എൽഡിഎഫ് തർക്കമുന്നയിച്ച 348 വോട്ടുകളിൽ സാധുവായത് 32 എണ്ണം മാത്രമാണ്. സാധുവായ വോട്ട് എൽഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് ആറു വോട്ടിന് ജയിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇത്തരമൊരു സാഹചര്യത്തിൽ മാറ്റിവച്ച വോട്ടുകൾ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നജീബിന്റെ വിജയം ചോദ്യംചെയ്‌തു കൊണ്ട് എൽ.ഡി.എഫ് നൽകിയ ഹരജി തള്ളിയ വിധിയിലാണു കോടതിയുടെ നിരീക്ഷണം.

38 വോട്ടിനാണ് തെരഞ്ഞെടുപ്പിൽ നജീബ് വിജയിച്ചിരുന്നത്. കോവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്‌ത വോട്ടുകളിൽ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താൽ വരണാധികാരി അസാധുവാക്കിയിരുന്നു. നടപടി ചോദ്യം ചെയ്തായിരുന്നു മുസ്‌തഫ ഹൈക്കോടതിയെ സമീപിച്ചത്. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതെന്നുമായിരുന്നു ഇദ്ദേഹത്തിൻ്റെ വാദം.