
നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടി; പ്രതികൾ കസ്റ്റഡിയിൽ
- പെൺകുഞ്ഞിനെ വീടിൻ്റെ സൺഷേഡിൽ ഒളിപ്പിച്ചു
അമ്പലപ്പുഴ: ചേർത്തല പൂച്ചാക്കൽ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച നവജാതശിശുവിനെ കൊന്നുകുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ കൂട്ടുകാരൻ തകഴി കുന്നുമ്മ ജോസഫ് സദനത്തിൽ അശോക് ജോസഫ് (30) എന്നിവരെ പൂച്ചാക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ കാമുകൻ്റെ നാടായ തകഴി കുന്നുമ്മയിൽ വെച്ചാണ് നവജാതശിശുവിനെ കൊന്നുകുഴിച്ചുമൂടിയത്.
ഈ മാസം ഏഴിന് പുലർച്ചെ 1.30 ന് പൂച്ചാക്കലിലെ വീട്ടിൽ വച്ചാണ് 22 കാരിയായ യുവതി പ്രസവിച്ചത്. പെൺകുഞ്ഞിനെ വീടിൻ്റെ സൺഷേഡിൽ ഒളിപ്പിച്ചു. പത്തിന് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർമാർ ചോദിച്ചപ്പോൾ കുഞ്ഞിനെ കാമുകൻ കൊണ്ടുപോയി ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതായി യുവതി പറഞ്ഞു.
ഡോക്ടറാണ് പോലീസിൽ അറിയിച്ചത്. പോലീസ് അന്വേഷണത്തിൽ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ എത്തിച്ചില്ലെന്നറിഞ്ഞു. തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് പൂച്ചാക്കൽ പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തകഴി കുന്നുമ്മ വണ്ടേപ്പുറം പാടത്തിൻ്റെ വരമ്പിൽ കുഞ്ഞിനെ കുഴിച്ചുമൂടിയതായാണ് ഇവർ പോലീസിനെ അറിയിച്ചത്. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പൂച്ചാക്കൽ പോലീസിൻ്റെ സാന്നിധ്യത്തിൽ സ്ഥലത്ത് കുഴിച്ചു പരിശോധിക്കും.