
നിയമവിരുദ്ധ മീൻപിടിത്തം; രണ്ടു ബോട്ടുകൾ പിടികൂടി
- ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ആണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്
ബേപ്പൂർ: മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കടലിൽ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചതിന് രണ്ടു ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ആണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.
ബേപ്പൂർ സ്വദേശി നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള ‘ന്യൂ ഗാലക്സി’ ബോട്ടും മത്സ്യബന്ധനത്തിന് വിനാശകരമാകുന്ന രീതിയിൽ രാത്രികാല ട്രോളിങ്, തീരക്കടൽ മീൻപിടിത്തം എന്നിവ നടത്തിയതിന് പുതിയാപ്പ സ്വദേശി ശിവജിയുടെ ഉടമസ്ഥതയിലുള്ള ‘പ്രണവ്’ ബോട്ടുമാണ് കസ്റ്റഡിയിലെടുത്തത്.

ബോട്ടിലുണ്ടായിരുന്നത് എട്ട് സെ.മീറ്ററിൽ താഴെ വരുന്ന ഏകദേശം 4000 കിലോ മഞ്ഞക്കോര ഇനത്തിൽപെട്ട മത്സ്യമാണ്. പ്രണവ് ബോട്ടിനെതിരെ നിയമവിരുദ്ധ മത്സ്യബന്ധനത്തിന് കഴിഞ്ഞ വർഷവും നിയമനടപടികൾ എടുത്തിട്ടുണ്ട്. മറൈൻ എൻഫോഴ്സസ്മെന്റ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി. ഷൺമുഖൻ, ഫിഷറി ഹെഡ് ഗാർഡ് ഹരിദാസ്, ഫിഷറി ഗാർഡ്മാരായ കെ. രാജൻ, ശ്രീരാജ്, അരുൺ, ജീൻദാസ്, ബിബിൻ, റെസ്ക്യൂ ഗാർഡ്‌മാരായ മിഥുൻ, ഹമിലേഷ്, രജേഷ്, താജുദ്ദീൻ തുടങ്ങിയവരാണ് സ്പെഷൽ പരിശോധന ടീമിൽ ഉണ്ടായിരുന്നത്.
