
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ; ചോദ്യപേപ്പർ കിട്ടിയത് രാത്രിയെന്ന് വിദ്യാർഥി
- നീറ്റ് പരീക്ഷയിൽ 720-ൽ 185 മാർക്ക് ആയിരുന്നു അനുരാഗിന് ഉണ്ടായത്. എല്ലാ വിഷയത്തിലുമായി അനുരാഗിന് ലഭിച്ച സ്കോർ 54.84 ശതമാനമായിരുന്നു
പട്ന :നീറ്റ് പരീക്ഷ പേപ്പർ ചോർച്ച സംബന്ധിച്ചുള്ള കേസിൽ ഉൾപ്പെട്ട ബിഹാറിലെ നാല് വിദ്യാർഥികളുടെ നീറ്റ് പരീക്ഷകളുടെ സ്കോർകാർഡ് പുറത്തുവിട്ട് എൻ.ഡി.ടി.വി.റിപ്പോർട്ടിൽ പറയുന്നത് ഇവയിൽ രണ്ടുപേരുടെ സ്കോർ കാർഡിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികളിൽ ഒരാളാണ് അനുരാഗ് യാദവ്. അനുരാഗ് പരിശീലനം നടത്തിയിരിക്കുന്നത് കോട്ടയിലെ കോച്ചിംഗ് സെന്ററിലാണ്.നാല് വിദ്യാർഥികളിൽ അനുരാഗിനെയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.മൂന്നുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇതിൽ ഒരാളുടെ സ്കോർ 720-ൽ 300 ആണ്. ഓവറോൾ 73.37 ശതമാനമാണ് നീറ്റ് സ്കോർ. എന്നാൽ ഓരോ വിഷയം എടുത്ത് നോക്കിയാൽ ഇവിടെയും വൻതോതിൽ പൊരുത്തക്കേടുകൾ കാണാൻ സാധിക്കും.
ജൂൺ നാലിന് പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തിൽ വൻതോതിൽ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തുകയും ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്യുകയായിരുന്നു.
അനുരാഗ് യാദവിനെ പരീക്ഷയ്ക്കുമുമ്പ് അമ്മാവനായ സികന്ദർ വിളിച്ച് സമസ്തിപുരിലേക്ക് മടങ്ങാൻ പറയുകയും പരീക്ഷയുടെ തലേദിവസം രാത്രി ചോദ്യപേപ്പർ കിട്ടിയെന്നും വിദ്യാർഥി അന്വേഷണ സംഘത്തിനോട് സമ്മതിച്ചിട്ടുണ്ട്. പിറ്റേന്ന് നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളായിരുന്നു തനിക്ക് ലഭിച്ചതെന്ന് അനുരാഗ് യാദവ് പറഞ്ഞാതായി എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറയുന്നുണ്ട്.
നീറ്റ് പരീക്ഷയിൽ 720-ൽ 185 മാർക്ക് ആയിരുന്നു അനുരാഗിന് ഉണ്ടായത്. എല്ലാ വിഷയത്തിലുമായി അനുരാഗിന് ലഭിച്ച സ്കോർ 54.84 ശതമാനമായിരുന്നു. എന്നാൽ വിഷയങ്ങൾ ഓരോന്നായി എടുത്തുനോക്കുമ്പോൾ വൻ വ്യത്യാസമാണ് കാണാൻ സാധിക്കുക. ഫിസിക്സിന് 85.8 ശതമാനമാണ് അനുരാഗിന് ലഭിച്ചത്. ബയോളജിക്ക് 51 ശതമാനവും. എന്നാൽ കെമിസ്ട്രിക്ക് ലഭിച്ചത് അഞ്ച് ശതമാനം മാത്രമാണ് ഇത് നോക്കുമ്പോൾ വൻതോതിൽ ഉള്ള വ്യത്യാസങ്ങളാണ് കാണുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റു വിദ്യാർത്ഥികളാണ് അമിത് ആനന്ദ്, നിതീഷ് കുമാർ. ഈ വിദ്യാർഥികളിൽ നിന്ന് സിക്കന്ദർ യാദവേന്ദു 30-32 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.