
നെതന്യാഹുവിനും ഹമാസ് നേതാവിനും ഐസിസിയുടെ അറസ്റ്റ് വാറണ്ട്
- ഒരു വർഷത്തിലേറെയായി ഗാസയിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി അറസ്റ്റ് വാറണ്ട്
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്രി എന്നിവർക്കെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറണ്ട്. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത് .ഒരു വർഷത്തിലേറെയായി ഗാസയിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മുൻപ് തന്നെ ഇതിനായുള്ള അപേക്ഷ ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ മേയ് 20-ന് മുന്നോട്ടുവെച്ചിരുന്നു.

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉൾപ്പെടെ അവരുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ ബോധപൂർവം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബർ വിലയിരുത്തി. തുടർന്നായിരുന്നു വാറണ്ട് റപ്പെടുവിക്കാനുള്ള തീരുമാനം ഉണ്ടായത് .നേരത്തേ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകാനുള്ള കരീം ഖാന്റെ ആവശ്യം ഇസ്രയേൽ നിരസിച്ചിരുന്നു.

ഇസ്രയേൽ, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകൾ ആശങ്കയുണയർത്തുന്നവയാണെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോർട്ടുകളും ഗാസയിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്നതിലേക്കും പരിക്കുകളിലേക്കും നയിച്ചത് കോടതി ശ്രദ്ധിച്ചിരുന്നു.
