
നെയ്യിലും മായം; മൂന്ന് ബ്രാൻഡുകളുടെ വിൽപന നിരോധിച്ചു
- ശുദ്ധമായ നെയ്യ് മാത്രമേ നെയ്യ് എന്ന പേരിൽ വിൽക്കാൻ പാടുള്ളൂ
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതിനെ തുടർന്ന് മൂന്ന് ബ്രാന്റുകളുടെ വില്പന നിരോധിച്ച് ആരോഗ്യവകുപ്പ്. അമ്പൂരി ചപ്പാത്തിൻകരയിലെ ചോയ്സ് ഹെർബൽസ് നിർമിച്ച നെയ് ബ്രാൻഡുകൾക്കാണ് നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇവയുടെ ലേബലുകളിൽ നെയ്യ് എന്നാണുള്ളത്. എന്നാൽ ചേരുവകളുടെ പട്ടികയിൽ നെയ്യ്, സസ്യ എണ്ണ, വനസ്പതി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

ശുദ്ധമായ നെയ്യ് മാത്രമേ നെയ്യ് എന്ന പേരിൽ വിൽക്കാൻ പാടുള്ളൂ. മറ്റ് എണ്ണകളും കൊഴുപ്പുകളും ചേർത്ത കൂട്ടുമിശ്രിതം നെയ്യുടെ നിർവചനത്തിൽ വരില്ല. അതിനാൽ ഇവയുടെ വിൽപ്പനയും ഉപയോഗവും ഭക്ഷ്യസുരക്ഷാനിലവാര റഗുലേഷനിലെ വ്യവസ്ഥപ്രകാരം തടഞ്ഞിട്ടുള്ളതാണ്.ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കമ്മിഷണർ നടപടിയെടുത്തത്. പ്രമുഖ ബ്രാൻഡുകളുടെ ഗുണനിലവാരമുള്ള ഒരുലിറ്റർ നെയ്യിൻ്റെ വില 600 രൂപയ്ക്ക് മുകളിലാണ്. സസ്യയെണ്ണയാണെങ്കിൽ ഒരുലിറ്ററിന് ശരാശരി വില ഇതിന്റെ നാലിലൊന്നേവരൂ. വനസ്‌പതിക്കും ലിറ്ററിന് 200 രൂപയ്ക്ക് താഴെയാണ്. ഈ വിലവ്യത്യാസമാണ് നെയ്യിൽ സസ്യയെണ്ണയും വനസ്പതിയും കലർത്തി വിൽക്കാനുള്ള പ്രേരണ. മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ മറ്റ് ബ്രാൻഡുകളുടെ നെയ്യും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും.