
പത്മനാഭസ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടു; 1000 കോടിയുടെ കവർച്ചയ്ക്ക് പദ്ധതി
- കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി.മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും എസ്ഐടിക്ക് മൊഴി നൽകിയത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് “ഡി.മണി’ എന്നയാളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. ഡി.മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡി.മണിയെന്നാൽ ഡയമണ്ട് മണിയെന്നാണെന്ന് എസ്ഐടി പറയുന്നു. യഥാർഥ പേര് ബാലമുരുകനെന്നും സ്ഥിരീകരിച്ചു.ഡി.മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് 1,000 കോടിയുടെ കവർച്ചയാണെന്നും ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടതായും സൂചനകളുണ്ട്. മണിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി.മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും എസ്ഐടിക്ക് മൊഴി നൽകിയത്. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കു പിന്നിൽ രാജ്യാന്തര പുരാവസ്തുകടത്ത് സംഘമുണ്ടെന്ന് വ്യവസായിയിൽനിന്ന് വിവരം ലഭിച്ചതായാണ് ചെന്നിത്തല വെളിപ്പെടുത്തിയത്.

സ്വർണം തട്ടിയെടുത്തതിനേക്കാൾ വലിയ വിഗ്രഹക്കടത്ത് ശബരിമലയിൽ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായി അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. 2019-20 കാലങ്ങളിലായി 4 പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘത്തിനു വിറ്റത്. ഡി.മണി എന്ന പേരിൽ അറിയപ്പെടുന്ന ചെന്നൈക്കാരനാണ് വിഗ്രഹങ്ങൾ വാങ്ങിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയായിരുന്നു ഇടനിലക്കാരൻ. വിഗ്രഹങ്ങൾ കൊടുക്കാൻ നേതൃത്വം നൽകിയത് ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്
