
പി. വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി
- കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്‌ടർ നിർദേശിച്ചത്
കൊച്ചി:പി. വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിലാണ് പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങിയത്.കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്‌ടർ നിർദേശിച്ചത്. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്റെ വിശദാംശങ്ങൾ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു.

ബുധനാഴ്‌ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നൽകി.കത്തിൽ പറയുന്നത് പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് . കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നിർമാണത്തിന് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ സ്റ്റോപ് മെമ്മോ നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.2016 മാർച്ച് 19ന് സ്റ്റോപ് മെമ്മോ നൽകിയെന്നും വിജിലൻസിന് പഞ്ചായത്ത് നൽകിയ മറുപടിയിലുണ്ട്.