
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്
- പ്രതികൾ രക്ഷപെടുക എന്നതാണ് കോൺഗ്രസിൻ്റെ ആവശ്യമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള സഭയിൽ ഉന്നയിച്ച് വിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. പ്രതികൾ രക്ഷപെട്ടുപോകണമെന്നും അന്വേഷണം ശരിയായ ദിശയിൽ നടക്കരുതെന്നുമാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. അന്വേഷണം മുന്നോട്ടുപോയാൽ പോറ്റി പോയിടത്തെല്ലാം പ്രത്യേക അന്വേഷണസംഘം എത്തും.പ്രതിപക്ഷ നേതാവിന് ഉൾക്കിടിലമുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് സഭയിൽ അദ്ദേഹം ഈ കോപ്രായം മുഴുവൻ കാണിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. പരലോകത്തും ഇഹലോകത്തുമുള്ള കോൺഗ്രസുകാരാണ് ശബരിമലയിൽ പോറ്റിയെ കേറ്റിയതെന്ന് വ്യക്തമായെന്നും ഒരിക്കൽ കൂടി ആ പാട്ടുപാടാൻ അവർക്ക് ധൈര്യമുണ്ടാകില്ലെന്നും മന്ത്രി എം ബി രാജേഷ് പരിഹസിച്ചു.

പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു.കോടതിയിൽനിന്ന് പ്രതിപക്ഷ നേതാവിന് ശക്തമായ മറുപടി ലഭിച്ചെന്ന് മന്ത്രി രാജേഷ് സൂചിപ്പിച്ചു. ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപ്പെട്ടുപോകും എന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതികൾ രക്ഷപെടുക എന്നതാണ് കോൺഗ്രസിൻ്റെ ആവശ്യമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
