
പ്രിൻസിപ്പലിനെതിരെ ഭീഷണി; വിദ്യാർഥി മാപ്പ് ചോദിച്ചു ,ക്ഷമിക്കുന്നതായി അധ്യാപകൻ
- സസ്പെൻഷൻ പിൻവലിക്കും
പാലക്കാട്: മൊബൈൽ ഫോൺ നൽകാത്തതിന് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പ് ചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് സ്കൂൾ അധികൃതരും അറിയിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് മന്ത്രി ശിവൻകുട്ടി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ അധ്യാപകർ പകർത്തിയ ദൃശ്യം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിൻസിപ്പൽ അനിൽകുമാർ പറഞ്ഞു.

താൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാർഥി പറഞ്ഞതായി പ്രിൻസിപ്പൽ പറഞ്ഞു. രക്ഷിതാക്കൾ എന്തു പറയുമെന്ന ആശങ്ക ഉള്ളതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നാണ് വിദ്യാർഥിയുടെ വിശദീകരണം. സംഭവത്തിൽ വിദ്യാർഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും വ്യക്തമാക്കി.