
വയനാട് ദുരന്തം; ഫണ്ട് പിരിവ് നിയന്ത്രിക്കണം – ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
- പ്രമുഖ അഭിഭാഷകനും നടനുമായ അഡ്വ.ഷുക്കൂർ ആണ് ഹരജി നൽകിയത്
കൊച്ചി: വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസത്തിനായി നടക്കുന്ന ഫണ്ട് പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നുണ്ട്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ല. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടും. സാമൂഹ്യ നന്മ ലക്ഷ്യമിട്ട് സദുദ്ദേശത്തോടെ പണം സംഭാവന ചെയ്യുന്നവരാണ് ഭൂരിപക്ഷവും. പക്ഷേ പിരിച്ചെടുക്കുന്ന ഫണ്ടിൻ്റെ നല്ലൊരു ഭാഗവും അർഹരായവരിലേക്ക് എത്താൻ സാധ്യതയില്ല എന്ന ആശങ്കയുണ്ട്.

ദുരിതബാധിതർക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി സർക്കാർ രൂപീകരിച്ചതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അതിനാൽ ഏത് സംഘടനയും ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈകാതെ മാറ്റണം. വീട് നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയും കേന്ദ്രീകൃത ഏജൻസിയാണ് ചെയ്യേണ്ടത്. രാഷ്ട്രീയ,മത സംഘടനകൾക്ക് അവരുടെ ലേബലിൽ വീട് അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് മുൻഗണന നൽകരുത്.

ദുരന്തത്തിനിരയായ എല്ലാവരേയും തുല്യമായി പരിഗണിക്കേണ്ടതുണ്ട്. എല്ലാവർക്കും തുല്യ പദവിയും ജീവിത നിലവാരവും നൽകണം.അത് അവരുടെ മൗലികാവകാശമാണ്. സർക്കാർ സംവിധാനങ്ങൾക്കോ കേന്ദ്രീകൃത ഏജൻസിക്കോ മാത്രമേ ഈ തുല്യ പരിഗണന ഉറപ്പാക്കാൻ കഴിയൂ. സംഘടനകൾ അവരുടെ സംഘടനയുമായി അടുപ്പമുള്ളവർക്ക് മുൻഗണന നൽകുകയും അതുവഴി ദുരന്തത്തിനിരയായവർക്കിടയിൽ വിവേചനം ഉണ്ടാകുകയും ചെയ്യും.
പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്ന സ്ഥാപനത്തിൻ്റെയോ വ്യക്തിയുടെയോ സ്വഭാവത്തെക്കുറിച്ച് അന്വേഷണം നടത്താനും ശേഖരിക്കുന്ന പണം അവർ എങ്ങനെ ചെലവഴിക്കുന്നുവെന്ന് നിരീക്ഷിക്കാനും സർക്കാരിന് ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് ചീഫ്, വയനാട് ജില്ലാ കലക്ടർ എന്നിരാണ് എതിർ കക്ഷികൾ .നല്ല മനസ്സോടെ , സഹജീവിയെ സഹായിക്കുവാൻ നൽകുന്ന ഒരു തുകയും പാഴായി പോകരുത്, അർഹരിൽ തന്നെ എത്തണം എന്ന ചിന്തയാണ് ഇങ്ങനെയൊരു ഹരജി നൽകാൻ കാരണമെന്ന് അഡ്വ.ഷുക്കൂർ പറഞ്ഞു.