
ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ച് സി.പി.എം
- സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും സി പി എം നേതൃത്വം കുറ്റപ്പെടുത്തി
തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ സി പി എം തീരുമാനം. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്‌തിരിക്കുന്നത്.

കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെപ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും സി പി എം നേതൃത്വം കുറ്റപ്പെടുത്തി.നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായിയും സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
