
ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു
- കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാർത്തികിനോടൊപ്പം പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തത്
വടകര:ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാർത്തികിനോടൊപ്പം പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തത്. തിരുപ്പൂർ ഡിബിഎസ് ബാങ്ക് ശാഖയിൽ നടത്തിയ പരിശോധനയിലാണ് പലരുടേയും പേരിൽ പണയംവെച്ച സ്വർണാഭരണങ്ങൾ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലുള്ള പ്രതിയെയും സ്വർണവും തിങ്കളാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.സ്വർണം അഞ്ചു അക്കൗണ്ടുകളിലായാണ് പണയം വെച്ചത്. കാത്തലിക് സിറിയൻ ബാങ്കിൻ്റെ പല ശാഖകളിലും ഇതോടൊപ്പം പോലീസ് പരിശോധന നടത്തിയിരുന്നു. ഇനി കണ്ടെത്താനുള്ള സ്വർണങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചതായാണ് ലഭിക്കുന്ന വിവരം. ബാങ്കിൽനിന്ന് 26.244 കിലോഗ്രാം പണയ സ്വർണമാണ് നഷ്ടപ്പെട്ടത്. നേരത്തേ കണ്ടെടുത്ത സ്വർണമടക്കം 16 കിലോ 850 ഗ്രാം സ്വർണം കണ്ടെത്തിയിട്ടുണ്ട്.

തെളിവെടുപ്പിന് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നി, എസ്ഐ കെ. മനോജ്കുമാർ, എഎസ്ഐമാരായ അനിൽകുമാർ, സുരേഷ്കുമാർ, സീനിയർ സിപിഒ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.