
മലബാർ ക്രമ്പ് റബ്ബർ ഫാക്ടറി: ആനുകൂല്യവിതരണത്തിന് ധാരണയായി
- ജനറൽ മാനേജർ രഞ്ജിത് ബാബുവിൻ്റെ അധ്യക്ഷതയിൽ ജില്ലാ സഹകരണ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി ഭാരവാഹികളും തൊഴിലാളി യൂണിയനുകളും തമ്മിൽ തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനമായത്.
താമരശ്ശേരി: മലബാർ ക്രമ്പ് റബ്ബർ ഫാക്ടറി ജില്ലയിലെ മികച്ച സംരംഭങ്ങളിലൊന്നായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒന്നരപ്പതിറ്റാണ്ടുമുമ്പ് പൂട്ടിയ പുതുപ്പാടി കുപ്പായക്കോടിലെ മലബാർ ക്രമ്പ് റബ്ബർ ഫാക്ടറിയിലെ ആനുകൂല്യവിതരണത്തിലെ അനിശ്ചിതത്വത്തിന് താത്‌കാലിക ആശ്വാസമായി.
കരാർപ്രകാരമുള്ള ആനുകൂല്യങ്ങൾ പതിനഞ്ചു ശതമാനം വർധനയോടെ സ്ഥിര, താത്കാലിക ഭേദമെന്യേ തൊഴിലാളികൾക്ക് ലഭ്യമാക്കുമെന്ന
മാനേജ്മെന്റിന്റെ ഒത്തുതീർപ്പുവ്യവസ്ഥ സിഐടിയു, കെടിയുസി, ഐഎൻടി യുസി, എഐടിയുസി എന്നീ യൂണിയനുകളുൾപ്പെട്ട സംയുക്തസമര സമിതി അംഗീകരിച്ചു.
ജനറൽ മാനേജർ രഞ്ജിത് ബാബുവിൻ്റെ അധ്യക്ഷതയിൽ ജില്ലാ സഹകരണ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി ഭാരവാഹികളും തൊഴിലാളി യൂണിയനുകളും തമ്മിൽ തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഇതിനകം നൽകിയ ഉത്സവ ബത്ത ഇളവുചെയ്യാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും തൊഴിലാളികളുടെ അപേക്ഷകൾ സ്വരൂപിച്ച് സമർപ്പിക്കുന്ന പുതിയ ഉടമ്പടിക്ക് കോടതി ഉത്തരവ് ലഭ്യമാവുന്ന മുറയ്ക്ക് ആനുകൂല്യവിതരണം നടത്താനും ധാരണയായി കഴിഞ്ഞു.
നാല്പതോളം തൊഴിലാളികൾ അംഗമായുള്ള എംസിആർഎഫ് വർക്കേഴ്‌സ് യൂണിയൻ (എച്ച്.എം.എസ്.) ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഫാക്ടറി ലോക്കൗട്ട് ചെയ്തതു മുതൽ 2016 വരെയുള്ള കാലയളവിലെ ആനുകൂല്യങ്ങൾ കൂടി തൊഴിലാളികൾക്ക് നൽകണമെന്ന ലേബർ കോടതിയിലെ ക്ലെയിം പെറ്റീഷനുകളിലെ വിധി അനുസരിച്ചുക്കൊണ്ട് ആനുകൂല്യ വിതരണം നടത്തണമെന്ന് യൂണിയൻ പ്രസിഡന്റ് ജോർജ് വർഗീസ് ആവശ്യപ്പെട്ടു.
ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയും നബാർഡ്, റബ്ബർ ബോർഡ് എന്നിവയുടെ സാങ്കേതിക സഹായത്തോടെയും ജില്ലാ സഹകരണ റബ്ബർ മാർക്കറ്റിങ് സൊസൈറ്റിക്കു കീഴിൽ 1983 ഓഗസ്റ്റ് 31-ന് പ്രവർത്തനം തുടങ്ങിയ എംസിആർഎഫ് സാമ്പത്തിക പ്രതിസന്ധിയും നടത്തിപ്പിലെ അപാകവും കാരണം 2009 മാർച്ച് 21-ന് ആണ് പൂട്ടിയത്.