
മലയാളി നടിമാരെപ്പോലും അറിയില്ല, പിന്നയല്ലേ ബംഗാളി നടി-ഇന്ദ്രൻസ്
- സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ്സ് പരീക്ഷ എഴുതാനായി വന്നപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്
തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവൽക്കരിച്ചാണ് നടൻ ഇന്ദ്രൻസ് സംസാരിച്ചത്. സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ്സ് പരീക്ഷ എഴുതാനായി വന്നപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്.
എല്ലാക്കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് കുറച്ചു എരിവും പുളിയും ഒക്കെ വേണ്ട എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇന്ദ്രൻസ് നൽകിയ മറുപടി.
വാതിലിൽ മുട്ടിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താൻ മുട്ടിയിട്ടില്ലെന്നുമാണ് ഇന്ദ്രൻസ് പറഞ്ഞ മറുപടി .
രഞ്ജിത്തിനെതിരായ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ ഉള്ള മലയാളി നടിമാരെപ്പോലും തനിക്ക് അറിയില്ലെന്നും , പിന്നെയല്ലേ ബംഗാളി നടിയെന്നും നടൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഒക്കെ പേരിൽ എന്തും പറയാമല്ലോ. പെട്ടെന്ന് അറിയുന്നത് അതാണല്ലോയെന്നും, നേതൃത്വസ്ഥാനത്തിരിക്കുന്നവർക്കെതിരെ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നത്. അതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ല , ഇന്ദ്രൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
